ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 314 റൺസിന് പുറത്തായി. ഋഷഭ് പന്തും ശ്രേയസ് അയ്യരും ഒഴികെയുള്ള ബാറ്റർമാർ ചെറിയ സ്കോറുകളിൽ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ പന്ത് 105 പന്തിൽ 93 റൺസെടുത്ത് പുറത്തായി. ശ്രേയസ് അയ്യർ 87 റൺസ് നേടി. 4 വിക്കറ്റുകൾ വീതമെടുത്ത ഷകീബ് അൽ ഹസനും തൈജുൾ ഇസ്ലാമുമാണ് ബംഗ്ലാദേശിനായി മികച്ച ബൗളിംഗ് പുറത്തെടുത്തത്.
നേരത്തേ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് 227 റൺസിൽ അവസാനിച്ചിരുന്നു. ഇതോടെ ഇന്ത്യക്ക് മത്സരത്തിൽ 87 റൺസിന്റെ നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ സാധിച്ചിരുന്നു.
രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 7 റൺസ് എന്ന നിലയിലാണ് ബംഗ്ലാദേശ്. 5 റൺസുമായി നജ്മുൾ ഹുസൈനും 2 റൺസുമായി സാകിർ ഹസനുമാണ് ക്രീസിൽ. ഇന്ത്യയേക്കാൾ 80 റൺസ് പിന്നിലാണ് ബംഗ്ലാദേശ് ഇപ്പോൾ.
Comments