ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. 145 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് എന്ന നിലയിലാണ്. സ്പിന്നർമാരെ അളവറ്റ് തുണയ്‌ക്കുന്ന പിച്ചിൽ, 3 വിക്കറ്റ് വീഴ്‌ത്തിയ വലം കൈയ്യൻ ഓഫ് സ്പിന്നർ മെഹ്ദി ഹസൻ മിറാജാണ് ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നത്. മെഹ്ദിക്ക് മികച്ച പിന്തുണയുമായി ഒരു വിക്കറ്റെടുത്ത ക്യാപ്ടൻ ഷകീബ് അൽ ഹസനും ബൗൾ ചെയ്യുന്നു.
പുറത്തായ 4 ഇന്ത്യൻ ബാറ്റർമാർക്കും രണ്ടക്കം കടക്കാനായില്ല. ശുഭ്മാൻ ഗിൽ 7, ക്യാപ്ടൻ രാഹുൽ 2, പുജാര 6, വിരാട് കോഹ്ലി 1 എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റർമാരുടെ രണ്ടാം ഇന്നിംഗ്സിലെ സ്കോറുകൾ. 26 റൺസെടുത്ത അക്ഷർ പട്ടേലും 3 റൺസുമായി ജയദേവ് ഉനദ്കട്ടുമാണ് ക്രീസിൽ. രണ്ട് ദിവസങ്ങൾ ബാക്കി നിൽക്കെ, ബംഗ്ലാദേശിന് ജയിക്കാൻ 6 വിക്കറ്റും ഇന്ത്യക്ക് ജയിക്കാൻ 100 റൺസും വേണം.
നേരത്തേ, വിക്കറ്റ് നഷ്ടമില്ലാതെ 7 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിന് ആദ്യ സെഷനിൽ തന്നെ 4 വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. പിന്നീട് അവർ പിടിച്ച് നിൽക്കുവാൻ ശ്രമിച്ചുവെങ്കിലും ഇന്ത്യയുടെ മികച്ച ബൗളിംഗ് പ്രകടനത്തിന് മുന്നിൽ അടിപതറുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 231 റൺസിനാണ് പുറത്തായത്. 73 റൺസെടുത്ത ലിട്ടൺ ദാസും 51 റൺസെടുത്ത സാകിർ ഹസനും ബംഗ്ലാദേശിന് വേണ്ടി മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി അക്ഷർ പട്ടേൽ 3 വിക്കറ്റ് വീഴ്‌ത്തി. അശ്വിനും മുഹമ്മദ് സിറാജിനും 2 വിക്കറ്റുകൾ വീതം ലഭിച്ചു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സിൽ 227 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിൽ ഇന്ത്യ 314 റൺസ് നേടിയിരുന്നു. ഇതോടെ ഇന്ത്യക്ക് മത്സരത്തിൽ 87 റൺസിന്റെ നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ സാധിച്ചിരുന്നു.
Comments