അമരാവതി: തെലങ്കാനയിൽ ശൈശവവിവാഹങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് നടക്കുന്ന എല്ലാ മുസ്ലീം വിവാഹങ്ങളുടെയും വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താൻ വഖഫ് ബോർഡിന് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. ഖാസിമാർ മുഖേന നിരവധി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മാതാപിതാക്കൾ അറബ് പൗരന്മാർക്ക് വിവാഹം കഴിപ്പിച്ച് നൽകുന്നുവെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിന്റെ നിർണ്ണായക തീരുമാനം.
വിവാഹം നടത്തണമെങ്കിൽ വധൂവരന്മാർക്ക് ആധാർ കാർഡ് നിർബന്ധമാണെന്ന് സർക്കാർ അറിയിച്ചു. ആധാർ കാർഡ് പരിശോധിച്ച് വധൂവരന്മാർ പ്രായപൂർത്തിയായവരാണോ അല്ലാത്തവരാണോ എന്ന് കണ്ടെത്തണമെന്നും സർക്കാർ ഖാസിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിവാഹം കഴിഞ്ഞയുടൻ തന്നെ വിവാഹ വിവരങ്ങൾ വഖഫ് ബോർഡിൽ സബ്മിറ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ ഖാസിമാർക്കും ബന്ധപ്പെട്ടവർക്കുമെതിരെ നിയമനടപടി സ്വീകരിക്കാമെന്നും നിർദേശത്തിൽ പറയുന്നു. വിവാഹ സർട്ടിഫിക്കറ്റ് ഓൺലൈനായി നൽകാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
നേരത്തെ 15 കാരിയെ ഇരട്ടിയിലധികം പ്രായമുള്ളയാൾക്ക് വിവാഹം ചെയ്തു നൽകിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ ബന്ധുക്കളായ ഏഴുപേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു അന്വേഷണത്തിൽ കുട്ടിയെ വീട്ടുതടങ്കലിലാക്കിയാണ് വിവാഹം കഴിപ്പിച്ചതെന്നും വ്യാജരേഖചമച്ചാണ് ശൈശവ വിവാഹം നടത്തിയതെന്നും കണ്ടെത്തി.
Comments