തിരുവനന്തപുരം: പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഹേമന്ത് ജി നായർ ചിത്രം ഹിഗ്വിറ്റയ്‌ക്ക് സെൻസർ സർട്ടിഫിക്കറ്റ്. യു/എ സർട്ടിഫിക്കറ്റാണ് സിനിമയ്‌ക്ക് സെൻസർബോർഡ് നൽകിയിരിക്കുന്നത്. ഹിഗ്വിറ്റ എന്ന പേരിൽ രജിസ്‌ട്രേഷൻ നൽകില്ലെന്ന ഫിലിം ചേംബറിന്റെ നിലപാടിനിടെയാണ് സിനിമയുടെ സെൻസറിംഗ് പൂർത്തിയായിരിക്കുന്നത്.
സാഹിത്യകാരൻ എൻഎസ് മാധവന്റെ കഥയുടെ ‘ഹിഗ്വിറ്റ’ എന്ന പേര് സിനിമയ്‌ക്ക് നൽകിയതാണ് വിവാദങ്ങൾക്ക് വഴി തുറന്നത്. സിനിമയുടെ പേര് മാറ്റുകയോ, അല്ലെങ്കിൽ പേരുപയോഗിക്കാൻ എൻ.എസ് മാധവനിൽ നിന്നും അനുമതി വാങ്ങുകയോ ചെയ്യണം എന്നായിരുന്നു വിഷയത്തിൽ ഫിലിം ചേംബറിന്റെ നിലപാട്. ഇക്കാര്യത്തിൽ ധാരണയായില്ലെങ്കിൽ രജിസ്‌ട്രേഷൻ നൽകില്ലെന്നും അണിയറ പ്രവർത്തകരെ ഫിലിം ചേംബർ അറിയിച്ചിരുന്നു. ഇതോടെയാണ് ഫിലിം ചേംബറിൽ നിന്നുള്ള കത്ത് ഇല്ലാതെ സിനിമ സെൻസർ സർട്ടിഫിക്കേറ്റിനായി അയച്ചത്. അടുത്ത മാസം ആദ്യം തന്നെ സിനിമ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ നീക്കം.
സുരാജ് വെഞ്ഞാറമ്മൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഹിഗ്വിറ്റ. ടൈറ്റിൽ പോസ്റ്റർ ഇറങ്ങിയതിന് പിന്നാലെയാണ് ചിത്രം വിവാദമായത്. ഹിഗ്വിറ്റ എന്ന പേര് ഉപയോഗിച്ചത് ഖേദകരമാണെന്ന തരത്തിൽ എൻഎസ് മാധവൻ ട്വീറ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഫിലിം ചേംബർ ഇടപെട്ട് സിനിമയ്‌ക്ക് വിലക്ക് ഏർപ്പെടുത്തി. എന്നാൽ പേര് മാറ്റില്ലെന്ന നിലപാടിൽ സംവിധായകനും, അണിയറ പ്രവർത്തകരും ഉറച്ച് നിൽക്കുകയായിരുന്നു.















