ലക്‌നൗ: സ്‌പോർട്‌സ് ബൈക്ക് വാങ്ങാനുള്ള പണം സ്ത്രീധനമായി നൽകാത്തതിനെ തുടർന്ന് മുത്തലാഖ് ചൊല്ലി ഭർത്താവ്. സംഭവമറിഞ്ഞ് ഞെട്ടിയ ഭാര്യാമാതാവ് കുഴഞ്ഞുവീണ് മരിച്ചുവെന്നാണ് വിവരം. ലക്‌നൗവിലാണ് സംഭവം നടന്നത്. സംഭവത്തിൽ പരാതി ലഭിച്ച പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ലക്‌നൗവിലെ അമിനാബാദ് ചിക്കമന്ദി പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയെയാണ് സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് മുത്തലാഖ് ചൊല്ലിയത്. മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നിരിക്കെയാണ് സംഭവം. 2021ലായിരുന്നു ലോഹോർപൂർ സിതാപൂർ സ്വദേശിയായ മുഹമ്മദ് യൂനസ് എന്ന യുവാവ് പരാതിക്കാരിയെ വിവാഹം ചെയ്തത്.
വിവാഹ ശേഷം സ്ത്രീധനത്തിന്റെ പേരിൽ പലതവണ ഭർതൃവീട്ടുകാർ പ്രശ്‌നമുണ്ടാക്കിയിരുന്നു. രണ്ട് ലക്ഷം രൂപയായിരുന്നു യൂനസിന്റെ കുടുംബം ആവശ്യപ്പെട്ടത്. സ്‌പോർട് ബൈക്ക് വാങ്ങുകയായിരുന്നു യൂനസിന്റെ ഉദ്ദേശ്യം. പണം ചോദിച്ച് ദിവസവും യൂനസ് ഭാര്യയെ പീഡിപ്പിക്കാൻ തുടങ്ങി. ലഭിക്കാതെയായപ്പോൾ മർദ്ദനവും ആരംഭിച്ചു. ഒടുവിൽ യുവതിയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു.
ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ യൂനസ് ബന്ധം വേർപ്പെടുത്തുന്നതായി യുവതിയോട് പറയുകയായിരുന്നു. സംഭവമറിഞ്ഞ യുവതിയുടെ മാതാവ് ഇതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. ഇതോടെയാണ് പോലീസിൽ പരാതി നൽകാൻ പെൺകുട്ടി തീരുമാനിച്ചത്. സംഭവത്തിൽ കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും ലക്‌നൗ പോലീസ് അറിയിച്ചു.
Comments