ഹൗറ: കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ നിന്ന് ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കളുടെ വെടിയേറ്റ് ചലച്ചിത്രതാരം റിയ കുമാരി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. ഭർത്താവും സിനിമാ നിർമ്മാതാവുമായ ഭർത്താവ് പ്രകാശ് കുമാർ, മൂന്ന് വയസ്സുള്ള മകൾ എന്നിവരോടൊപ്പം റാഞ്ചിയിൽ നിന്ന് കൊൽക്കത്തയിലേക്ക് വരുന്നതിനിടെ ഹൗറയിലെ ദേശീയപാതയിൽ വച്ചാണ് കൊലപാതകം നടക്കുന്നത്. മഹിശ്രേഖ പാലത്തിൽ വാഹനം നിർത്തി പുറത്തിറങ്ങിയപ്പോൾ മൂന്നംഗ സംഘം ഓടിയെത്തി ആക്രമിക്കുകയും കൊള്ളയടിക്കാൻ ശ്രമിച്ചെന്നുമാണ് പ്രകാശ് കുമാർ പറയുന്നത്. തന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റിയയ്‌ക്ക് വെടിയേറ്റുവെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
നാട്ടുകാരുടെ സഹായത്തോടെ ഉടനെ തന്നെ റിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം പ്രകാശിന്റെ മൊഴിയിൽ ധാരാളം പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. പാലത്തിന് സമീപം മൂത്രമൊഴിക്കാൻ നിർത്തിയെന്നാണ് പ്രകാശ് പോലീസിനോട് പറഞ്ഞത്. എന്നാൽ വാഹനം നിർത്തിയ സ്ഥലം ഇതിന് യോജിച്ചതായിരുന്നില്ല. കവർച്ചക്കാരുടെ വാഹനം കൃത്യമായി ഇതേ സ്ഥലത്ത് കാത്തു നിന്നതിലും പോലീസ് ദുരൂഹത കാണുന്നു.
കവർച്ചക്കാർ റിയയുടേയും ഭർത്താവിന്റേയും വാഹനത്തെ പിന്തുടർന്നതായും സൂചനയില്ല. പ്രകാശിന്റെ മൊഴികളിൽ കൂടുതൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും, വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി. ദേശീയപാതയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധനയ്‌ക്ക് വിധേയമാക്കും. ഫൊറൻസിക് പരിശോധനയ്‌ക്കായി കാറും പിടിച്ചെടുത്തിട്ടുണ്ട്.
Comments