കൊച്ചി: പെലെ മൺമറഞ്ഞ ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണ് കണ്ണീർ പൊഴിക്കുന്നത്. കാൽപന്തുകളിയോടുള്ള ആവേശത്തോടൊപ്പം പെലെ എന്ന ഇതിഹാസത്തെ തൊട്ടറിഞ്ഞവരും കണ്ടറിഞ്ഞവരും ഇന്ന് കരയുകയാണ്. ഇതിനിടെ ആ ഇതിഹാസത്തെ ദിവസങ്ങളോളം കൂടെ നടത്തി, ഇരുത്തി, വിവിധ സ്ഥലങ്ങളിലേയ്‌ക്ക് എത്തിച്ചിരുന്ന ഒരു വ്യക്തിയുടെ വിഷമം എത്രമാത്രമായിരിക്കും.
മലപ്പുറം സ്വദേശിയായ സലാമാണ് ആ ഭാഗ്യവാനും ഇന്ന് നിർഭാഗ്യവാനുമായ വ്യക്തി. തനിക്കു പിന്നിലിരുത്തി വാഹനം ഓടിച്ചിരുന്ന സലാമിന് ഇന്ന് ഉറങ്ങാനാകില്ല. പെലെ എന്ന ഇതിഹാസത്തെ ഒന്നു കാണാൻ കൊതിച്ച ലക്ഷക്കണക്കിന് മലയാളികളിൽ ഏറ്റവും ഭാഗ്യവാനാരെന്ന ചോദ്യത്തിനും കാർ ഡ്രൈവറായിരുന്ന ഒ.ടി.സലാം എന്നാണ് ഉത്തരം.
ഇന്ത്യയിൽ ഫുട്‌ബോളിന്റെ ആരാധകർ ഏറ്റവുമധികമെവിടെയെന്ന ചോദ്യത്തിന് കേരളം എന്ന് തന്നെയാണ് ഉത്തരം. ഗൾഫിലുള്ള മലയാളികളെക്കൂടി എടുത്താൽ ഒരു പക്ഷെ ലോകത്തിലെ ഒരു പ്രാദേശിക ഭാഷ സംസാരിക്കുന്ന ഫുട്‌ബോൾ ആരാധകരുടെ എണ്ണത്തിലും മലയാളി റെക്കോർഡിടും. അപ്പോഴാണ് ദുബായിൽ പെലെ എത്തുമ്പോഴെല്ലാം ആ വാഹനം ഓടിക്കാൻ വിളിച്ചിരുന്ന എമിറേറ്റ്സിന്റെ ഡ്രൈവർ സലാം വ്യത്യസ്തനാകുന്നത്.
2014ൽ ലോകകപ്പ് സമയത്ത് എമിറേറ്റ്‌സിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു പെലെ. എമിറേറ്റ്‌സിന്റെ ഷൂട്ടിംഗിനായി ദുബായിലെത്തിയപ്പോഴെല്ലാം സലാമിനായിരുന്നു വാഹനത്തിന്റെ ചുമതല. പെലെയോട് തന്റെ കൊച്ചുകേരളത്തിന്റെ വലിയ പന്തുകളി വിശേഷങ്ങളാണ് സലാം പങ്കുവെച്ചത്. മലപ്പുറം ജില്ലയുടെ പ്രത്യേകതകൾ വാതോരാതെ പറഞ്ഞുകേൾപ്പിച്ച ആവേശവും സലാം ഓർക്കുന്നു. കേരളത്തിലെ ഫുട്ബോൾ ആവേശം തനിക്കറിയാമെന്ന പെലെയുടെ മറുപടി തനിക്ക് കൂടുതൽ ആവേശം നൽകിയെന്നും സലാം പറഞ്ഞു.
ലോകംകണ്ട ആ പ്രതിഭയുടെ സമീപ്യം ഏറെ ആസ്വദിച്ച സലാം ആ നഷ്ടബോധത്തിന്റെ വിഷമത്തിലാണ്. തനിക്കൊപ്പം എമിറേറ്റ്‌സിന്റെ എല്ലാ ജീവനക്കാരുമായും കുശലം പറഞ്ഞും കളിതമാശകളുമായി നടന്നിരുന്ന പെലെയെ സലാം നെഞ്ചോട് ചേർക്കുകയാണ്.
Comments