തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ പ്രതി സിഐ പി. ആർ സുനുവിന് പോലീസ് മേധാവിയുടെ നോട്ടീസ്. ചൊവ്വാഴ്ച പോലീസ് മേധാവിയുടെ ചേംബറിലെത്തി സർവീസിൽ നിന്ന് പിരിച്ചുവിടാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാനാണ് നിർദേശം.
നേരത്തെയും സുനുവിന് വിശദീകരണം നൽകാൻ പോലീസ് മേധാവി നോട്ടീസ് നൽകിയിരുന്നെങ്കിലും അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. തുടർന്ന്, ഒരാഴ്ചയ്‌ക്കുള്ളിൽ വിശദീകരണം നൽകാനായിരുന്നു ട്രിബ്യൂണലിന്റെ നിർദേശം. ഇതേ തുടർന്ന് ഡിസംബർ 31-ന് സുനു പോലീസ് മേധാവിയ്‌ക്ക് ഇ-മെയിൽ വഴി വിശദീകരണം നൽകിയിരുന്നു.
തൃക്കാക്കരയിൽ വീട്ടമ്മ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ മൂന്നാം പ്രതിയാണ് പി ആർ സുനു. സുനു അടങ്ങുന്ന സംഘം തൃക്കാക്കരയിലും കടവന്ത്രയിലുമെത്തിച്ച് കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. തൃക്കാക്കര സ്വദേശിയായ വീട്ടമ്മയാണ് പീഡന പരാതി നൽകിയത്. യുവതിയുടെ ഭർത്താവ് ജയിലിൽ കഴിയുകയാണ്. ഇത് മുതലെടുത്ത സിഐയും സംഘവും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി. 15 തവണ വകുപ്പ് തല അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. ബലാത്സംഗം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ആറ് ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Comments