മാളികപ്പുറം ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ ചർച്ചാ വിഷയം. സിനിമാ പ്രേമികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രം മഹാനടൻ മമ്മൂട്ടിയുടെ അതിമനോഹരമായ ശബ്ദത്തിലൂടെയാണ് തുടങ്ങുന്നത്. മാളികപ്പുറത്തിന്റെ ഐതിഹ്യം സൂപ്പർ സ്റ്റാറിന്റെ സ്വരത്തിലൂടെ സിനിമയിലെത്തിയപ്പോൾ അതിന്റെ മനോഹാരിത വർധിക്കുകയായിരുന്നു. സിനിമ വൻ വിജയമായതിന് പിന്നാലെ നടൻ ഉണ്ണി മുകുന്ദനെ സ്‌നേഹത്തോടെ ട്രോളി മമ്മൂട്ടി രംഗത്തെത്തുകയും ചെയ്തു.
ഉണ്ണി സാറെ ഇനി കണ്ടാലൊക്കെ അറിയുവോ? എന്നായിരുന്നു അൽപം കുസൃതിയോടെ ഉണ്ണി മുകുന്ദനോട് മമ്മൂട്ടി ചോദിച്ചത്. മാളികപ്പുറത്തിന്റെ വിജയം ആഘോഷിക്കുന്ന ചടങ്ങിലായിരുന്നു മമ്മൂട്ടി തമാശരൂപേണ ഇതു ചോദിച്ചത്. പടം സൂപ്പർഹിറ്റായതിന് മമ്മൂട്ടിയോട് നന്ദി പറയുന്നുവെന്നും ഉണ്ണി പറഞ്ഞു. മാളികപ്പുറം എന്താണെന്ന് പറഞ്ഞുകൊടുത്തത് മമ്മൂക്കയാണ്. ആ ഐശ്വര്യം തന്റെ കൂടെ മുന്നോട്ടുമുണ്ടായെന്നായിരുന്നു നടന്റെ പ്രതികരണം.
ഇപ്പോഴിതാ മമ്മൂട്ടിയെന്ന മഹാനടന്റെ ഒരു പഴയകാല അഭിമുഖത്തിന്റെ വീഡിയോ ശകലങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. നിഷ്‌കളങ്കതയുടെ ചാരുതയെന്ന അടിക്കുറിപ്പോടെയാണ് ഉണ്ണി വീഡിയോ പങ്കുവച്ചത്. വർഷങ്ങൾക്ക് മുമ്പ് ദൂരദർശന് മമ്മൂട്ടി നൽകിയ അഭിമുഖത്തിന്റെ ശകലങ്ങളായിരുന്നു അത്. മുഹമ്മദ് കുട്ടി എങ്ങനെയാണ് മമ്മൂട്ടിയായതെന്ന് അത്യധികം നിഷ്‌കളങ്കമായി അദ്ദേഹം പറയുന്നതായിരുന്നു വീഡിയോയിൽ. മുഹമ്മദ് കുട്ടിയെന്ന പേരിനോട് തനിക്ക് താദാത്മ്യം പ്രാപിക്കാൻ കഴിയാതിരുന്നതും അതിന് പകരം മറ്റൊരു ഹീറോയിക് പേര് പറഞ്ഞ് സഹപാഠികൾക്ക് മുമ്പിൽ നടന്ന കാലവും മമ്മൂട്ടി ഓർമ്മിച്ചെടുത്തു. ഒരുനാൾ തന്റെ പേര് മുഹമ്മദ് കുട്ടിയാണെന്ന് കൂട്ടുകാർ തിരിച്ചറിഞ്ഞപ്പോൾ അന്നേരം ശശിധരൻ എന്ന സുഹൃത്ത് കളിയാക്കി, ഓ.. നീ മമ്മൂട്ടി ആയിരുന്നല്ലേ എന്ന് ശശിധരൻ ചോദിച്ചു. പിന്നീട് മമ്മൂട്ടിയെന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നും നടൻ പറയുന്നു. ഹാ.. ഇപ്പോ.. ശശിധരനൊക്കെ എവിടെയാണാവോ.. എന്നും അദ്ദേഹം പറയുന്നുണ്ട്. അൽപം കുസൃതി നിറഞ്ഞ ചിരിയോടെ മമ്മൂട്ടി ഇതെല്ലാം ഓർത്തെടുക്കുന്നതാണ് വീഡിയോ.
നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. ഇതോട മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കിയ ശശിധരനെ തിരയുകയാണ് സോഷ്യൽ മീഡിയ. മമ്മൂട്ടി പിന്നീട് ആ ശശിധരനെ കണ്ടുകാണുമോയെന്നും കണ്ടിരുന്നുലെങ്കിൽ ആ കൂടിക്കാഴ്ച എങ്ങനെയാകുമായിരുന്നു എന്നെല്ലാമാണ് കമന്റുകളിൽ നിറയുന്നത്.
Comments