തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം വിളിച്ച് ചേർക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബർ അഞ്ചിന് ആരംഭിച്ച് 13ന് പിരിഞ്ഞെങ്കിലും സമ്മേളനം അവസാനിച്ചതായി ഗവർണറെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. പുതുവർഷത്തെ ആദ്യ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിക്കേണ്ടത്. നയപ്രഖ്യാപന പ്രസംഗം നീട്ടുന്നതിന്റെ ഭാഗമായിട്ടാണ് ഏഴാം സമ്മേളനം കഴിഞ്ഞ വിവരം ഔദ്യോഗികമായി ഗവർണറെ അറിയിക്കാതിരുന്നത്.
നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവർണറെ അറിയിക്കാനും, നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനുമാണ് ഇപ്പോൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവർണർ അനുമതി നൽകിയതിന് പിന്നാലെയാണ് തീരുമാനം. ഈ മാസം തന്നെ സമ്മേളനം വിളിക്കാനാണ് ആലോചന, ഇതിനായി നാളെ പ്രത്യേക മന്ത്രിസഭായോഗം ഓൺലൈനായി ചേരും. സഭാ സമ്മേളനം അവസാനിപ്പിച്ചതായി കാട്ടി വിജ്ഞാപനം ഇറക്കും.
ഡിസംബർ 13നാണ് നിയമസഭാ സമ്മേളനം അവസാനിച്ചത്. എന്നാൽ ഇക്കാര്യം ഇതുവരെ രാജ്ഭവനെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനമായിരുന്നു ഇത്. അടുത്ത സമ്മേളനം വരെ നയപ്രഖ്യാപനപ്രസംഗം പരമാവധി നീട്ടിക്കൊണ്ടു പോകാനായിരുന്നു സർക്കാർ ആലോചന.
Comments