തിരുവനന്തപുരം: കെ എസ് ആർ ടി സി യാത്രക്കാർ അത്ര പെട്ടെന്ന് ഡിജിറ്റലാകേണ്ടെന്ന് മാനേജ്മെന്റ്. ബസുകളിൽ ക്യൂ ആർ കോഡ് വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്നത് വൈകുന്നതാണ് കാരണം. സാങ്കേതിക തടസങ്ങൾ പറഞ്ഞാണ് മാനേജ്മെന്റ് ഡിജിറ്റൽ പണമിടപാടിൽ നിന്ന് പിന്നോട്ടടിക്കുന്നത്.
ജനുവരി മാസം മുതൽ സൂപ്പർ ക്ലാസ് ബസുകളിൽ നടപ്പാക്കുമെന്നായിരുന്ന ആദ്യ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ക്യൂ ആർ കോഡിൽ ഏതെങ്കിലും വിധത്തിൽ തകരാർ സംഭവിച്ചാൽ, യാത്രക്കാരുമായി ഉണ്ടായേക്കാവുന്ന തർക്കം എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തിൽ തീരുമാനമാകാത്തതാണ് കാലതാമസത്തിന് കാരണമെന്നാണ് കെ എസ് ആർ ടി സി വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഇടിഎം മെഷിനോടൊപ്പം ക്യൂ ആർ കോഡ് മെഷീനും കൊണ്ടുനടക്കാൻ കണ്ടക്ടർമാർ വിസമ്മതിച്ചതാണ് യഥാർത്ഥ കാരണമെന്നാണ് ലഭിക്കുന്ന സൂചന.
ഡിജിറ്റൽ ടിക്കറ്റ് എന്നത് യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമാണ്. ചില്ലറയുടെ പേരിൽ കണ്ടക്ടർമാർ യാത്രക്കാരോട് മോശമായി പെരുമാറുന്നത് ബസുകളിലെ സ്ഥിരം കാഴ്ചയാണ്. ക്യൂ ആർ കോഡ് സംവിധാനം ഇനി എന്ന് നടപ്പാക്കാൻ സാധിക്കുമെന്ന ചോദ്യത്തിനും മാനേജ്മെന്റിന് ഉത്തരമില്ല.
Comments