ഹൃദയമില്ലാതെ മനുഷ്യന് ജീവിക്കാൻ കഴിയുമോ? ഇല്ലെന്ന് നമുക്കറിയാം. ശരീരത്തിലെ ഓരോ ആന്തരിക അവയവങ്ങൾക്കും അതിന്റേതായ ജോലികൾ നിർവഹിക്കാനുണ്ട്. ഹൃദയമിടിപ്പ് നിന്നാൽ പിന്നെ ജീവൻ നിലനിർത്തുക അസാധ്യമാണ്. അത്രത്തോളം സുപ്രധാനമാണ് മനുഷ്യശരീരത്തിൽ ഹൃദയത്തിന്റെ പ്രവർത്തനം.
എന്നാൽ 55-കാരനായ ക്രെയ്ഗ് ലെവിസ് എന്നയാൾ ഹൃദയമില്ലാതെ ജീവിക്കാൻ കഴിയുമെന്ന് തെളിയിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തിയാണ്. അവിശ്വസനീയമെന്ന് തോന്നുന്ന സംഭവം ടെക്‌സാസിലാണ് നടന്നത്. ഇനി 12 മണിക്കൂർ കൂടി മാത്രമേ ജീവിക്കൂവെന്ന് ഡോക്ടർമാർ വിധിച്ച മനുഷ്യനാണ് പിന്നീട് ഹൃദയമില്ലാതെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
2011ലാണ് ക്രെയ്ഗിന് മാരകമായ രോഗം സ്ഥിരീകരിച്ചത്. അമിലോയ്‌ഡോസിസ് എന്നായിരുന്നു രോഗത്തിന്റെ പേര്. അനിയന്ത്രിതമായ അളവിൽ ശരീരത്തിനുള്ളിൽ പ്രോട്ടീൻ ഉത്പാദിപ്പിക്കപ്പെടുകയും ഇത് ഹൃദയം, കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നതാണ് രോഗം.
രോഗം മൂർച്ഛിച്ചതോടെ ഹൃദയത്തിന്റെ പ്രവർത്തനം പൂർണമായും നിലയ്‌ക്കാൻ പോകുന്നുവെന്ന അവസ്ഥയായി. ഇതോടെ ഡോക്ടർമാർ നിർദേശിച്ചത് പ്രകാരം ഹൃദയത്തിന് പകരം യന്ത്രം വയ്‌ക്കാൻ ക്രെയ്ഗിന്റെ ഭാര്യ സമ്മതം അറിയിച്ചു.
ഈ സാഹചര്യത്തിലാണ് ടെക്‌സാസിലെ ഡോക്ടറായ ബില്ലി കോണും ബഡ് ഫ്രേസിയറും ചേർന്ന് ക്രെയ്ഗിന്റെ നെഞ്ചിൽ ഒരു യന്ത്രം വച്ചുപിടിപ്പിക്കുന്നത്. ഇത് രക്തയോട്ടത്തെ സാധാരണ ഗതിയിലാക്കി. ശരീരത്തിൽ ഹൃദയത്തിന് പകരം യന്ത്രം ഘടിപ്പിച്ച് ക്രെയ്ഗ് ജീവൻ നിലനിർത്തി. യന്ത്രമായതുകൊണ്ട് തന്നെ ക്രെയ്ഗിന് പൾസ് ഉണ്ടായിരുന്നില്ല.
ഇത്തരത്തിൽ ഒരു മാസത്തോളം ക്രെയ്ഗ് തുടർന്നെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ രോഗം വൃക്കയെയും കരളിനെയും പൂർണമായും ബാധിച്ചു. ഇതോടെ 2011 ഏപ്രിലിൽ ക്രെയ്ഗ് മരണത്തിന് കീഴടങ്ങി. പൾസില്ലാതെ ഒരു മാസത്തിലധികമായിരുന്നു അദ്ദേഹം ജീവിച്ചതെന്നത് വൈദ്യശാസ്ത്രത്തിന്റെ വിജയം കൂടിയാണ്.
Comments