ന്യൂഡൽഹി ; വിസാ കാലാവധി കഴിഞ്ഞതിനു ശേഷവും താമസിച്ച നൈജീരിയൻ വംശജരെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് നൂറോളം ആഫ്രിക്കൻ വംശജർ ഡൽഹി പോലീസിനെ ആക്രമിച്ചു. പോലീസുമായി ഏറ്റുമുട്ടിയ ഇവർ, നൈജീരിയൻ പൗരന്മാരെ മോചിപ്പിക്കാൻ ശ്രമിച്ചു.
ദക്ഷിണ ഡൽഹിയിലെ നെബ് സരായ് പ്രദേശത്താണ് സംഭവം.ഇന്നലെ ഉച്ചയ്ക്ക് 2.30ന് പിടികൂടിയ 3 നൈജീരിയൻ വംശജരെ നാടുകടത്താനുള്ള നടപടികൾക്കായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള നാർകോട്ടിക് സെല്ലിന്റെ ഒരു സംഘം നെബ് സരായിലെ രാജു പാർക്കിലേക്ക് പോകുകയായിരുന്നു.
ഇതിനിടെ ജനക്കൂട്ടം പോലീസ് സംഘത്തെ തടഞ്ഞു. ബഹളത്തിനിടെ കസ്റ്റഡിയിലെടുത്ത നൈജീരിക്കാരിൽ രണ്ടുപേർ രക്ഷപെട്ടു . പിന്നീട്, നെബ് സരായ് പൊലീസ് സ്റ്റേഷനിലെയും നാർക്കോട്ടിക് സ്ക്വാഡിലെയും സംയുക്ത സംഘം വൈകിട്ട് 6.30ന് രാജു പാർക്ക് വീണ്ടും സന്ദർശിക്കുകയും ഒരു സ്ത്രീ ഉൾപ്പെടെ നാല് നൈജീരിയക്കാരെ കസ്റ്റഡിയിലെടുത്തു. ആഫ്രിക്കൻ വംശജരായ 150 മുതൽ 200 വരെ പേർ വീണ്ടും പോലീസ് സംഘത്തെ വളയുകയും ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.
ഇതു തടഞ്ഞ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തവരെ നെബ് സരായ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കെനെ ചുക്വു ഡേവിഡ് വില്യംസ്, ഇഗ്വെ ഇമ്മാനുവൽ ചിമേസി, അസീഗ്ബെ ജോൺ, ക്വീൻ ഗോഡ്വിൻ എന്നീ നൈജീരിയൻ വംശജരെയാണ് പിടികൂടിയത്.
Comments