ഒരു വിവാഹത്തിന് പിന്നാലെ ലോകോത്തര മാഗസിനുകളിൽ പോലും ഫീച്ചറുകൾ വന്ന് പ്രശസ്തരായ ദമ്പതികളാണ് ആദിത്യ മദിരാജും അമിത് ഷായും. കൃത്യമായി പറഞ്ഞാൽ മൂന്ന് വർഷം മുൻപായിരുന്നു ആ സ്വവർഗ വിവാഹം. അലങ്കരിച്ച വേദിയിൽ പരമ്പരാഗത വേഷമണിഞ്ഞ് രണ്ട് ഇന്ത്യൻ യുവാക്കൾ വിവാഹിതരായത് സമൂഹ മാദ്ധ്യമങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അമേരിക്കയിലെ ന്യൂജെഴ്‌സിയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ചടങ്ങിന്റെ ഫോട്ടോകൾ വൈറലായിരുന്നു.
തുടർന്നും ഇരുവരും ജീവിതത്തിലെ മനോഹര നിമിഷങ്ങളെല്ലാം തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. അതിൽ പുതുതായി പങ്കുവെച്ച പോസ്റ്റാണ് ലോകശ്രദ്ധയെ ആകർഷിച്ചത്. ‘തങ്ങൾക്ക് ഒരു കുഞ്ഞുണ്ടാകുന്നു’- എന്നാണ് പോസ്റ്റിൽ ഇരുവരും പങ്കുവെച്ചത്.’ മറ്റെല്ലാ ദമ്പതികളെയും പോലെ തങ്ങളും കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയണ്. സ്വവർഗ രക്ഷിതാക്കൾ എന്ന നിലയിലല്ല, മറ്റേതൊരു ദമ്പതികളെയും പോലെ സാധാരണ രക്ഷിതാക്കളായിരിക്കും തങ്ങൾ’ -ഇരുവരും ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നാല് വർഷങ്ങൾക്ക് മുൻപാണ് ഇരുവരും കണ്ടുമുട്ടുന്നത്. തെലുഗ് കുടുംബത്തിൽ പിറന്ന് ന്യൂഡൽഹിയിൽ താമസിച്ചിരുന്ന ആദിത്യ മദിരാജുവും അമേരിക്കയിൽ താമസിക്കുന്ന ഗുജറാത്തി കുടുംബത്തിൽ പിറന്ന അമിത് ഷായുമാണ് ന്യൂജഴ്സിയിൽ വെച്ച് 2010-ൽ വിവാഹിതരായത്. പൊതു സുഹൃത്ത് വഴിയാണ് ഇരുവരും കണ്ടു മുട്ടിയത്. ന്യൂജഴ്സിയിലെ ഒരു ബാറിൽ നടന്ന പിറന്നാൾ പരിപാടിയിൽ വെച്ച് കണ്ടുമുട്ടിയ തങ്ങൾ അന്നു രാത്രി മുതൽ ഒരുമിച്ചായിരുന്നു താമസമെന്നാണ് വോഗ് മാഗസിനു നൽകിയ അഭിമുഖത്തിൽ അമിത് ഷാ പിന്നീട് പറഞ്ഞത്.
തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിൽ വളർന്നവരാണെങ്കിലും ഒരേ അഭിരുചികളും താത്പര്യങ്ങളുമാണ് തങ്ങളെ കൂട്ടിച്ചേർത്തതെന്നാണ് അമിത് പറയുന്നത്. ഇഷ്ടം വളർന്നപ്പോഴാണ് വിവാഹിതരാകാൻ തീരുമാനമെടുത്തതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. അങ്ങനെയാണ് ന്യൂജെഴ്‌സിയിൽ വെച്ച് ഹിന്ദു ആചാര പ്രകാരം മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ വിവാഹിതരായത്. കമനീയമായ ഫോട്ടോഷൂട്ടായിരുന്നു ഏറെ ആകർഷണീയമായിരുന്നത്. അങ്ങനെയാണ് ലോകത്തോര മാഗസിനുകൡ ഫീച്ചറുകൾ വന്നത്.
ഈ അടുത്തായാണ് കുഞ്ഞ് പിറക്കുന്ന സന്തോഷവാർത്ത സമൂഹമാദ്ധ്യമങ്ങൾ വഴി പുറംലോകത്തെ അറിയിച്ചത്. എല്ലാ ദമ്പതികളെയും പോലെ കുഞ്ഞുണ്ടാവുക എന്ന ബൃഹത്തായ ആഗ്രഹം തങ്ങൾക്കുമുണ്ടായിരുന്നുവെന്നും ഇതിനുള്ള മാർഗങ്ങൾ അന്വേഷിക്കുകയായിരുന്നുവെന്നും ഇരുവരും പറയുന്നു. സ്വവർഗ ദമ്പതികൾ ആയതിനാൽ ആഗ്രഹം സഫീകരിക്കുന്നതിനായി സമയം എടുത്തെന്നും ഇരുവരും പറഞ്ഞു. തുടർന്ന് ഏറെ തിരഞ്ഞതിന് ശേഷമാണ് അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്തിയത്. നാലു വട്ടം ഐവിഎഫ് ചികിൽസ നടത്തി. തുടർന്നാണ് ഗർഭപാത്രം വാടകയ്‌ക്കെടുത്ത് ഇവർ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിച്ചത്. മെയ് മാസത്തോടെ ആദ്യത്തെ കൺമണി തങ്ങളെ തേടിയെത്തുമെന്നാണ് ഡോക്ടർമാർ പറയുന്നതെന്ന് ഇരുവരും അറിയിച്ചു.















