കണ്ണൂർ: പഴയിടം ഭയന്നോടരുതെന്നും ആക്രമിക്കുന്നവർ കപട പുരോഗമനവാദികളാണെന്നും എംവി ജയരാജൻ. സ്‌കൂൾ കലോത്സവത്തിൽ വർഗീയ വിഷം കലർത്താൻ നോക്കിയവർക്ക് കേരളം മാപ്പുനൽകില്ല. പഴയിടം മോഹനൻ നമ്പൂതിരിയെ ആക്ഷേപിക്കുന്നവരിൽ വർഗീയവാദികൾ മാത്രമല്ല കപട പുരോഗമനവാദികൾ കൂടിയുണ്ടെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എംവി ജയരാജൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജയരാജന്റെ പ്രതികരണം.
”സ്‌കൂൾ കലോത്സവ ഭക്ഷണത്തിൽ വർഗീയ വിഷം കലർത്താൻ നോക്കിയ കാട്ടാളന്മാരേ, നിങ്ങൾക്ക് കേരളം മാപ്പുനൽകില്ല. ഇന്ന് ശ്രീനാരായണഗുരു ജീവിച്ചിരുന്നെങ്കിൽ ‘ഭക്ഷണമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന ചുട്ട മറുപടി വർഗീയവൈതാളികൾക്ക് നൽകിയേനെ. നാളിതുവരെ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രുചികരമായ ഭക്ഷണം നൽകിവന്നത് പഴയിടം മോഹനൻ നമ്പൂതിരിയാണ്. ഒരാപേക്ഷപവും ഇതുവരെ അദ്ദേഹം ഉണ്ടാക്കിയില്ല. അദ്ദേഹം തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ രുചിയെയും മേന്മയെയും നന്മുടെ നാട്ടിലെ ജനങ്ങളും മാദ്ധ്യമകളും നിരന്തരം പുകഴ്‌ത്തിക്കൊണ്ടിരുന്നു. സേവനതല്പരനായി കഠിനാധ്വാനത്തിലൂടെ കലോത്സവങ്ങളുടെ ഊട്ടുപുര ഒരുക്കിയിരുന്ന മോഹനൻ നമ്പൂതിരിയെ ഇപ്പോൾ ആക്ഷേപിക്കുന്നവരിൽ വർഗീയവാദികൾ മാത്രമല്ല, കപട പുരോഗമനവാദികളും വിപ്ലവ വായാടികളുമുണ്ട്. ഇത്തരത്തിൽ ചില പ്രതികരണം വരുമ്പോൾ ഭയന്നോടുകയെന്നതും ഒരു പ്രതിഭാശാലിയിൽ നിന്നും നാട് പ്രതീക്ഷിക്കുന്നതല്ല. അങ്ങനെവന്നാൽ സന്തോഷിക്കുക വർഗീയക്കോമരങ്ങൾ മാത്രമാണ്. നമ്മെ ഭരിക്കുന്നത് ഭയമല്ല, ധീരതയാണ്. ഭയന്നോടിയവരോ മാപ്പെഴുതിക്കൊടുത്തവരോ അല്ല, ചരിത്രം രചിച്ചത്. ആ പാരമ്പര്യം പഴയിടം കാത്തുസൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കട്ടെ!” എം.വി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
കലോത്സവങ്ങൾക്ക് ഊട്ടുപുരയൊരുക്കാൻ ഇനിയുണ്ടാകില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കിയിരുന്നു. അദ്ദേഹം ടെൻഡർ പിടിച്ച് നടത്തിയ കോഴിക്കോട് സംസ്ഥാന കലോത്സവം പൂർത്തിയായതിന് തൊട്ടുപിന്നാലെയായിരുന്നു പ്രതികരണം. ഈ സാഹചര്യത്തിൽ നിരവധി പേരാണ് പഴയിടത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
Comments