ചണ്ഡിഗഡ്: അതിശൈത്യത്തിലും ടി-ഷർട്ട് ധരിച്ചാണ് രാഹുൽ ഗാന്ധി നടക്കുന്നതെന്ന് കോൺഗ്രസ് പുകഴ്‌ത്തിയിരുന്നു. എന്നാൽ തണുപ്പിനെ പ്രതിരോധിക്കാൻ ടി ഷർട്ടിനുള്ളിൽ രാഹുൽ സ്വെറ്റർ ധരിച്ചിരിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നതോടെ കോൺഗ്രസിന്റെ വാദങ്ങൾ പൊളിഞ്ഞു. ഇതോടെ, ന്യായീകരിക്കാൻ കഴിയാതെ വിറങ്ങലിച്ചു നിന്ന കോൺഗ്രസ് പ്രവർത്തകർക്ക് പുതിയ കഥ പറഞ്ഞു നൽകിയിരിക്കുകയാണ് രാഹുൽ ഗാന്ധി. മദ്ധ്യപ്രദേശിൽ ഭാരത് ജോഡോ യാത്രക്കിടെ കണ്ട പെൺകുട്ടികളാണ് താൻ ടി-ഷർട്ട് ധരിക്കുന്നതിന് കാരണമായതെന്ന് രാഹുൽ ഗാന്ധി പറയുന്നു.
‘എന്തുകൊണ്ടാണ് ഞാൻ ടീ ഷർട്ട് ധരിക്കുന്നത്, എനിക്ക് തണുപ്പ് അനുഭവപ്പെടുന്നില്ലേ എന്ന് ആളുകൾ ചോദിക്കുന്നു. അതിനുള്ള കാരണം ഞാൻ പറയാം. ജോഡോ യാത്ര ആരംഭിച്ചത് കേരളത്തിലാണ്. അവിടെ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയായിരുന്നു. എന്നാൽ മദ്ധ്യപ്രദേശിലേക്കു കടന്നപ്പോൾ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. ഒരു ദിവസം കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച മൂന്നു പാവപ്പെട്ട പെൺകുട്ടികൾ എന്റെ അരികിൽ വന്നു. ഞാൻ അവരെ ചേർത്തു പിടിച്ചപ്പോൾ അവർ തണുത്തു വിറയ്‌ക്കുകയായിരുന്നു. കാരണം അവർക്ക് തണുപ്പകറ്റാൻ നല്ല വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. അന്ന് ഞാൻ ഒരു തീരുമാനമെടുത്തു. തണുത്തു വിറയ്‌ക്കുന്ന അവസ്ഥയെത്തും വരെ ഞാൻ ടീ ഷർട്ട് മാത്രമേ ധരിക്കൂ. എനിക്ക് വിറയലും തണുപ്പും അനുഭവപ്പെട്ടപ്പോൾ ഞാൻ സ്വെറ്റർ ധരിച്ചു’ എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് രാഹുലിന്റെയും കോൺഗ്രസിന്റെയും കള്ള പ്രചാരണം ബിജെപി പൊളിച്ചടുക്കിയത്. കൊടും തണുപ്പിൽ വെറും ടി-ഷർട്ട് മാത്രം ധരിച്ച് രാഹുൽ യാത്ര ചെയ്യുന്നു എന്ന തരത്തിൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം ചില മാദ്ധ്യമങ്ങളും രാഹുൽ ഗാന്ധിയെ പുകഴ്‌ത്തി പറഞ്ഞിരുന്നു. എന്നാൽ, ടി ഷർട്ടിനുള്ളിൽ സ്വെറ്റർ ധരിച്ചിട്ടുള്ള രാഹുലിന്റെ ചിത്രം പുറത്തു വിട്ടായിരുന്നു ബിജെപിയുടെ മറുപടി. കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച പെൺകുട്ടികളാണ് ടി-ഷർട്ട് ധരിക്കാൻ കാരണമായതെന്നാണ് രാഹുൽ പറയുന്നത്. എന്നാൽ ധരിക്കുന്നതാകട്ടെ പ്രമുഖ ബ്രാൻഡുകളുടെ വില കൂടിയ ടി ഷർട്ടുകളും.
Comments