തൃശൂർ : സമപ്രായക്കാരുടെ നൃത്തം കണ്ട് സ്വയം മറന്ന നാടോടി ബാലികയ്ക്ക് മുന്നിൽ കലയുടെ വരപ്രസാദവുമായി കലാമണ്ഡലം അരുണ ആർ.മാരാർ .സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി മാറിയ ഈ പന്ത്രണ്ടുകാരിയെ സൗജന്യമായി നൃത്തം പഠിപ്പിക്കാൻ ഒരുക്കമാണെന്ന് നർത്തകിയും നൃത്ത അധ്യാപികയുമായ അരുണ ആർ.മാരാർ അറിയിച്ചു.
3 ദിവസം മുൻപാണ് വേദിക്കു സമീപത്തു നിന്നു പെൺകുട്ടി നൃത്തം കണ്ടത്. തിളങ്ങുന്ന വേഷങ്ങളിൽ നൃത്തം ചെയ്യുന്നവർ. അണിഞ്ഞൊരുങ്ങി നൃത്തത്തിനായി കാത്തു നിൽക്കുന്ന സമപ്രായക്കാർ. അവർക്കിടയിൽ നിഷ്കളങ്ക ഭാവത്തോടെ ഒരു നാടോടി പെൺകുട്ടി. കൗതുകം തോന്നിയ ഒരാൾ ഈ രംഗം മൊബൈലിൽ പകർത്തി
ഓഡിറ്റോറിയത്തോടു ചേർന്ന കൈവരിയിൽ പിടിച്ചുനിന്നു നർത്തകിമാരെ കൊതിയോടെ നോക്കുന്ന കാഴ്ച ആരുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു.മിനിറ്റുകൾക്കുള്ളിൽ വീഡിയോ വൈറലായി. കാര്യങ്ങൾ മാറിമറിഞ്ഞതു പെട്ടെന്നാണ്. പെൺകുട്ടിയെ കണ്ടെത്തി
രാജസ്ഥാനിൽ നിന്നെത്തിയ സംഘത്തിലെ സമയിന്റെയും പിങ്കിയുടെയും മകളാണ് ഹാർത്തി. പ്രധാനമായും ടാറ്റൂ ചെയ്യുന്നവരാണ് ഇവർ. പ്രായമായവർ ചെറുകിട സാധനങ്ങൾ വിൽക്കും. കുട്ടികളും ഇവർക്കൊപ്പം ചേരും. സഹൃദയർ ഹാർത്തിയുടെ വിഡിയോ അച്ഛൻ സമയിനെ കാണിച്ചു. എന്തോ ആപത്താണെന്നു കരുതി തലയിൽ കൈവച്ച് സമയ് നിലവിളിയായി. ഓടിയെത്തിയ അമ്മ പിങ്കിയും കരച്ചിലായി. മകൾ പാവമാണെന്നും അവൾ തെറ്റൊന്നും ചെയ്യില്ലെന്നുമായി മാതാപിതാക്കൾ.
ഹാർത്തി ഈ സമയം മുത്തശ്ശിക്കൊപ്പം എടക്കഴിയൂർ നേർച്ചയിൽ സാധനങ്ങൾ വിൽക്കാൻ പോയിരിക്കുകയായിരുന്നു. ആശ്വാസ വാക്കുളൊന്നും അവരെ തണുപ്പിച്ചില്ല. അന്യനാട്, സ്വന്തം മകൾ. അവളെ ആരെങ്കിലും ഉപദ്രവിച്ചാലോ. 10 അംഗ സംഘം അന്നു തന്നെ രാജസ്ഥാനിലേക്ക് ട്രെയിൻ കയറി. അടുത്തദിവസം വീണ്ടും ഗുരുവായൂരിലെത്തും. മുഷിഞ്ഞ വേഷം ധരിച്ചിരുന്നതിനാലാണ് സദസ്സിൽ ഇരിക്കാതെ കുട്ടി വേദിക്കരികെ നിന്നതെന്നാണ് പറയുന്നത്.
ഇതിനിടെ, വീഡിയോ കണ്ടു ഹാർത്തിക്കു നൃത്തത്തോടുള്ള മമത തിരിച്ചറിഞ്ഞ അരുണ ആർ.മാരാർ സഹായഹസ്തം നീട്ടുകയായിരുന്നു. കുട്ടിയെ നൃത്തം ഏതറ്റം വരെ പഠിപ്പിക്കാനും ഒരുക്കമാണെന്ന് അവർ പറയുന്നു. സിനിമാതാരങ്ങൾ അടക്കമുള്ള ഒട്ടേറെ ശിഷ്യർ സ്വന്തമായുള്ള അരുണ ആർ.മാരാർ 30 വർഷത്തോളമായി ഈ രംഗത്തുണ്ട്. ഹാർത്തിയുടെ മോഹം യാഥാർത്ഥ്യമായാൽ ഈ നാടോടി ബാലികയ്ക്കും ഗുരുവായൂരപ്പന് മുന്നിൽ ചിലങ്കയണിയാനാകും .
Comments