ജാംനഗർ: ബോംബ് ഭീഷണിയെ തുടർന്ന് ഗുജറാത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ റഷ്യൻ വിമാനത്തിന് സുരക്ഷയൊരുക്കിയത് ഇന്ത്യൻ വ്യോമസേന . ഗോവയിലേക്ക് പറന്ന റഷ്യൻ അസൂർ എയർ വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം ലഭിച്ചതോടെ ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ വിമാനം ലാൻഡിംഗ് നടത്തിയിരുന്നു.
ബോംബ് ഭീഷണിയുണ്ടെന്ന വിവരം കിട്ടിയതിനു പിന്നാലെ തയാറെടുപ്പുകൾക്ക് 50 മിനിറ്റ് സമയം മാത്രമാണു വ്യോമസേനയ്‌ക്കു ലഭിച്ചത് . ‘‘റഷ്യയിലെ അസൂർ എയർ വിമാനത്തിനായിരുന്നു ബോംബ് ഭീഷണി. സുരക്ഷ കണക്കിലെടുത്ത്, സൈനിക വ്യോമതാവളത്തിലെ ഒറ്റപ്പെട്ട സ്ഥലത്തേക്കു വിമാനം മാറ്റുകയായിരുന്നു ആദ്യനടപടി. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാൻ ഗ്രൗണ്ട് സ്റ്റാഫിനും ഗരുഡ് സ്പെഷൽ ഫോഴ്സിനും വ്യോമസേന നിർദേശം നൽകി’’– പ്രതിരോധവൃത്തങ്ങൾ പറഞ്ഞു.
236 യത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ബോംബ് ഭീഷണി ലഭിച്ചതോടെ ഇന്ത്യൻ അധികൃതർക്ക് വിവരം കൈമാറി. യാത്രക്കാരെ സുരക്ഷിതമാക്കുന്നതിനായി സുരക്ഷിതമായി ലാൻഡ് ചെയ്യുക എന്നതായിരുന്നു പ്രധാനമെന്ന് റഷ്യൻ എംബസി പ്രസ്താവനയിലൂടെ വ്യക്തമാക്കി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരായിരുന്നുവെന്ന് റഷ്യൻ എംബസി അറിയിച്ചു
Comments