തിരുവനന്തപുരം: മുഖ്യധാര മാദ്ധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് വലിയ ഇടിവു വന്നിരിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. പുതുതലമുറ മാദ്ധ്യമപ്രവർത്തകരിൽ നല്ല ശതമാനവും കലാലയ രാഷ്ട്രീയത്തിന്റെ ഹാംഗ് ഓവർ മാറാത്തവരെന്നും വി.മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരത്ത് പാച്ചല്ലൂർ സുകുമാരൻ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ചില പ്രത്യേക രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുള്ള മാദ്ധ്യമപ്രവർത്തകരുടെ വിധേയത്വം വളരെ പ്രകടമാണെന്നും ഓരോ മാദ്ധ്യമപ്രവർത്തകന്റെയും ചോദ്യത്തിൽ നിന്ന് നിങ്ങൾക്ക് കൃത്യമായി അദ്ദേഹത്തിന്റെ രാഷ്ട്രീയം വായിച്ചെടുക്കാനാവുമെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.
സമൂഹമാദ്ധ്യമങ്ങളിലൂടെ വളർന്നു വന്ന പുതിയ മാദ്ധ്യമസംസ്കാരം പലപ്പോഴും ബ്ലാക് മെയിലിങ് മാദ്ധ്യമപ്രവർത്തനമായി മാറുന്നുവെന്നും വി.മുരളീധരൻ പറഞ്ഞു. ഒരു ക്യാമറയും സ്വന്തമായി സമൂഹമാദ്ധ്യമ അക്കൗണ്ടും ഉണ്ടെങ്കിൽ ആർക്കും ഇന്നും മാദ്ധ്യമപ്രവർത്തകനാകാവുന്ന സാഹചര്യമാണെന്നും എന്നാൽ പാച്ചല്ലൂരിനെ പോലുള്ളവർ കർശനമായി പാലിച്ചിരുന്ന മാദ്ധ്യമധാർമികത ഇന്ന് ഇല്ലാതെയായിപ്പോയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബിസിനസായി മുന്നോട്ട് പോകുന്ന മാദ്ധ്യമസ്ഥാപനങ്ങൾക്ക് താത്പര്യങ്ങൾ സംരക്ഷിച്ചേ മതിയാകൂ എന്നതാണ് അവസ്ഥ. സർക്കാരിന്റെ പരസ്യങ്ങൾക്കായി അധികാര സ്ഥാനങ്ങളിലിരിക്കുന്നവരെ പുകഴ്ത്തുന്ന അവസ്ഥ ഇതിന്റെ ഭാഗമെന്നും വി.മുരളീധരൻ പറഞ്ഞു.
Comments