തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ കേരള സർക്കാർ തയ്യാറാവണമെന്ന് എബിവിപി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാൻ. എബിവിപി 38-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ സംസ്കാരത്തെ ഇടതുപക്ഷ ചരിത്രകാരന്മാർ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ എതിർക്കുകയും കേരളത്തിലെ സർവകലാശലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനം നടത്തുകയും ചെയ്യുന്ന സർക്കാർ സ്വാശ്രയ സ്വകാര്യ സ്ഥാപനങ്ങളെ കേരളത്തിലേക്ക് ക്ഷണിക്കുന്നത് അഴിമതി മാത്രം മുന്നിൽ കണ്ടാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻ.സി.ടി.ശ്രീഹരി കുറ്റപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ മേഖലയെ സർക്കാർ നശിപ്പിക്കുകയാണെന്നും ശ്രീഹരി പറഞ്ഞു. കേരളത്തിലെ ഗവേഷണ മേഖലയുടെ വളർച്ച ഓരോ ദിവസവും താഴേക്കാണെന്ന് എബിവിപി കേന്ദ്ര പ്രവർത്തക സമിതി അംഗം ശ്രാവൺ ബി. രാജ് ചൂണ്ടിക്കാട്ടി.
പൊതുസമ്മേളനത്തിൽ എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ കല്യാണി ചന്ദ്രൻ, എസ് അരവിന്ദ്, സംസ്ഥാന പ്രവർത്തക സമിതി അംഗം ആവണി ടി.വി എന്നിവർ സംസാരിച്ചു. എബിവിപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്റ്റെഫിൻ സ്റ്റീഫൻ സ്വാഗതവും, ജില്ലാ സമിതി അംഗം ബി.ർ ഗൗരി നന്ദിയും രേഖപ്പെടുത്തി.
എബിവിപി 38-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാർത്ഥി റാലി ടാഗോർ തിയേറ്ററിൽ നിന്നും ആരംഭിച്ചു. 3000ലധികം പ്രവർത്തകർ പങ്കെടുത്ത റാലി നായനാർ പാർക്കിൽ അവസാനിച്ചു.
Comments