ലക്‌നൗ: നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ഭീകരാക്രമണ സാദ്ധ്യതയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട്. നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ-ഇ-മുഹമ്മദ് ആണ് ഇതിന് പിന്നിലെന്നാണ് വിവരം. രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ അയോദ്ധ്യയിലും ക്ഷേത്ര പരിസരത്തും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പാക് ഭീകരരാണ് ആക്രമണം നടത്താൻ പദ്ധതിയിടുന്നതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. ചാവേറക്രമണം നടത്താനാണ് ഭീകരർ പദ്ധതിയിടുന്നതെന്നും റിപ്പോർട്ടിലുണ്ട്. ഭീകരർ പാകിസ്താനിൽ നിന്ന് നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചിട്ടുണ്ട്. മുന്നറിയിപ്പിന് പിന്നാലെ ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജൻസികൾ അതീവ ജാഗ്രതയിലാണെന്നും വൃത്തങ്ങൾ സൂചന നൽകി.
രാമക്ഷേത്രം ആക്രമിക്കുന്നതിലൂടെ രാജ്യത്ത് ഹിന്ദു-മുസ്ലീം കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്താനുള്ള പദ്ധതിയാണ് നടക്കുന്നതെന്നും മാദ്ധ്യമ റിപ്പോർട്ടിൽ പറയുന്നു.















