മലപ്പുറം: നാദാപുരത്ത് അഞ്ചാംപനി പ്രതിരോധത്തിന് മുസ്ലീം പള്ളികളുടെയും സംഘടനകളുടെയും സഹായം തേടേണ്ട ഗതികേടിൽ ആരോഗ്യവകുപ്പ്. നാദാപുരം പഞ്ചായത്തിലെ 26 കുട്ടികൾക്കാണ് നിലവിൽ അഞ്ചാംപനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പ്രദേശത്തെ 355 കുട്ടികൾ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. അഞ്ചാംപനിയുടെ കുത്തിവെപ്പ് ഒരു വയസ്സിനുള്ളിൽ എടുക്കേണ്ടതാണ്.
നാദാപുരം മേഖലയിൽ ആരോഗ്യവകുപ്പ് അഞ്ചാംപനി പ്രതിരോധ കുത്തിവെപ്പ് നൽകാൻ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. എന്നാൽ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് കുത്തിവെപ്പ നൽകാൻ മാതാപിതാക്കൾ തയ്യാറായിട്ടില്ല. തുടർന്ന് വീടുകളിൽ നേരിട്ട് എത്തിയെങ്കിലും വാതിൽ പോലും തുറന്നില്ല. തുടർന്നാണ് വെള്ളിയാഴ്ച മുസ്ലീം പള്ളികളിലൂടെ ബോധവത്കരണം നൽകാൻ ആരോഗ്യവകുപ്പിന്റെ ശ്രമം. മദ്രസകളിൽ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കാനും ആരോഗ്യ വകുപ്പ് ശ്രമിക്കുന്നുണ്ട്.
മലപ്പുറം ജില്ലയിൽ മാത്രം അഞ്ച് വയസ്സിന് താഴെയുള്ള ഒരു ലക്ഷത്തോളം കുട്ടികൾ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കുത്തിവെപ്പ് കുറഞ്ഞ പ്രദേശങ്ങളിൽ ഒന്നാണ് നാദാപുരം. വാക്‌സിനേഷനെതിരെ ജില്ലയിൽ വ്യാപക പ്രചരണമാണ് നടക്കുന്നത്.
Comments