ശ്രീനഗർ : ജമ്മു കശ്മീരിൽ തുടർച്ചയായി നടന്ന സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ചുചേർത്ത് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ പോലീസ്, രഹസ്യാന്വേഷണ ഏജൻസികൾ, സിവിൽ അഡമിനിസ്‌ട്രേഷൻ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. തുടർച്ചയായി ഉണ്ടായ മൂന്ന് സ്‌ഫോടനങ്ങളിൽ 10-പേർക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അടിയന്തര യോഗം ചേർന്നത്.
സ്‌ഫോടനത്തിനു പിന്നിലെ ഭീകരരെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് മനോജ് സിൻഹ ഏജൻസികൾക്ക് നിർദേശം നൽകി. പരിക്കേറ്റവർക്ക് 50,000 രൂപ ധനസഹായം പ്രഖ്യാപിച്ച സിൻഹ ഏറ്റവും മികച്ച ചികിത്സ ഇവർക്ക് ഉറപ്പുവരുത്തുമെന്നും കുടുംബത്തിന് വേണ്ട സഹായം നൽകുമെന്നും അറിയിച്ചു. അതേസമയം, എൻഐഎ സംഘം ജമ്മുവിലെത്തി സ്‌ഫോടന പരമ്പരയെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
24 മണിക്കൂറിനുള്ളിൽ മൂന്ന് സ്‌ഫോടനങ്ങളാണ് ജമ്മുവിൽ നടന്നത്. 30 മിനിറ്റ് വ്യത്യാസത്തിൽ ആദ്യ രണ്ട് സ്‌ഫോടനങ്ങൾ ജമ്മുവിലെ നർവാൽ ജില്ലയിൽ നടന്നു. സംഭവത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ഇതിന് ശേഷമാണ് ജമ്മുവിലെ ബജൽറ്റയിൽ ഡമ്പറിന്റെ യൂറിയ ടാങ്ക് പൊട്ടിത്തെറിച്ച് പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റത്.സ്ഫോടക വസ്തു നിയമപ്രകാരം വിവിധ വകുപ്പുകൾ ചുമത്തിയാണ് നഗ്രോട്ട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Comments