തിരുവനന്തപുരം: ദേശീയ പ്രസ്ഥാനത്തിന്റെ തലവനായി ജനങ്ങൾ തിരഞ്ഞെടുത്തെങ്കിലും നേതാജി സുഭാഷ് ചന്ദ്ര ബോസിനെ കോൺഗ്രസ് അപമാനിച്ച് പടിയിറക്കി എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. നേതാജിയോട് നന്ദികേട് മാത്രമാണ് കുടുംബാധിപത്യക്കാർ കാണിച്ചത്. ആ നെറികേട് തിരുത്താൻ രാഷ്‌ട്രത്തിന് 125 വർഷം വേണ്ടി വന്നു. അപനിർമ്മിക്കപ്പെട്ട ചരിത്രത്തിന്റെ പുനരുദ്ധാരണമാണ് ഇപ്പോൾ നടക്കുന്നതെന്നും അതിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിവാദ്യങ്ങളെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.
‘ഭാരത ഭാഗ്യവിധാതാവ് എന്ന തരത്തിലുള്ള വാഴ്‌ത്തിപ്പാടലുകൾ ഉണ്ടായില്ല. ദേശീയ പ്രസ്ഥാനത്തിന്റെ തലവനായി ജനങ്ങൾ തിരഞ്ഞെടുത്തെങ്കിലും ‘ദേശീയ’ പാർട്ടി അപമാനിച്ച് പടിയിറക്കി വിട്ടു. നാറിയ ഗ്രൂപ്പ് രാഷ്‌ട്രീയത്തിലേക്കും കുടുംബാധിപത്യത്തിലേക്കും കോൺഗ്രസ് അധ:പതിക്കാൻ തുടങ്ങിയത് നേതാജിയുടെ വിജയം അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ഗാന്ധിജിയുടെ നിലപാട് മൂലമായിരുന്നു. നാടിന്റെ മോചനത്തിന് ജീവൻ നൽകാൻ തയ്യാറായതിന് ജപ്പാൻകാരുടെ കാലുനക്കി എന്ന് കമ്യൂണിസ്റ്റ് പരിഷകളുടെ അവഹേളനം. മരണത്തിൽ പോലും തിരസ്കാരം’.
‘ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതിയായ ഹിറ്റ്ലറിന് പോലും ഫ്യൂറർ(നേതാവ്) എന്ന് വിളിക്കേണ്ടി വന്ന നേതൃപാടവം. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ നേർക്ക് നേർ പോരാടി റങ്കൂൺ വരെ കീഴടക്കിയ പോരാട്ട വീര്യം. പക്ഷെ, നേതാജിയെന്ന ഇന്ത്യൻ പൗരുഷത്തോട് നന്ദികേട് മാത്രമാണ് കുടുംബാധിപത്യ ഭരണക്കാർ കാണിച്ചത്. ആ നെറികേട് രാഷ്ട്രം ഇന്ന് തിരുത്തുകയാണ്. അതിന് 125 വർഷം വേണ്ടി വന്നു എന്ന യാഥാർത്ഥ്യം ഉള്ള് പൊള്ളിക്കുന്നതാണ്. എങ്കിലും ദേശാഭിമാനികളായ ഒരോ ഭാരതീയനും ഇത് ആത്മാഭിമാനത്തിന്റെ ഉയിർപ്പാണ്. അപനിർമ്മിക്കപ്പെട്ട ചരിത്രത്തിന്റെ പുനരുദ്ധാരണമാണ്. അതിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹൃദയാഭിവാദനങ്ങൾ’ എന്നാണ് സന്ദീപ് വാചസ്പതി ഫേയ്സ്ബുക്കിൽ കുറിച്ചത്.
Comments