ഇസ്ലാമാബാദ് : അസ്ഹറുദ്ദീൻ ഒഴികെയുള്ള മറ്റ് ഇന്ത്യൻ കളിക്കാരെ പാകിസ്താൻ കളിക്കാർ പരിഹസിക്കാറുണ്ടായിരുന്നുവെന്ന് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ബാസിത് അലി . തന്റെ യൂട്യൂബ് ചാനലിലായിരുന്നു ബാസിത് അലിയുടെ ഈ പരാമർശം.
ബാസിത് അലി തന്റെ യൂട്യൂബ് ചാനലിൽ അതിഥിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും ബാറ്റ്‌സ്മാനുമായ മുഹമ്മദ് അസ്ഹറുദ്ദീനെ വിളിച്ചിരുന്നു . വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ ചർച്ച 35 മിനിറ്റോളം നീണ്ടു. ഈ സംഭാഷണത്തിനിടെയാണ് ഇന്ത്യയുടെ ഓരോ മത്സരത്തിനും മുമ്പായി, ഇന്ത്യൻ കളിക്കാരെ ബുദ്ധിമുട്ടിക്കുന്നതിനുള്ള ഉത്തരവാദിത്തം തനിക്ക് ലഭിച്ചിരുന്നുവെന്ന് ബാസിത് അലി പറഞ്ഞത്.
“ഇന്ത്യയുമായുള്ള മത്സരങ്ങൾക്ക് മുമ്പ് ഞങ്ങൾ മീറ്റിംഗുകൾ നടത്തുമ്പോൾ, സച്ചിൻ, ജഡേജ, സിദ്ദു, കാംബ്ലി തുടങ്ങിയ കളിക്കാരെ ശല്യപ്പെടുത്താനുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. എന്നാൽ അസ്ഹർ ഭായിയുടെ (മുഹമ്മദ് അസ്ഹറുദ്ദീൻ) പേര് ഉയർന്നുവരുമ്പോഴെല്ലാം, അസ്ഹർ ഭായിയെ ആരും ശല്യപ്പെടുത്തില്ലെന്ന് ടീം മുഴുവൻ പറയാറുണ്ടായിരുന്നു. ഞങ്ങളുടെ ഡ്രസ്സിംഗ് റൂമിൽ അസ്ഹർ ഭായിക്ക് ഉണ്ടായിരുന്ന ബഹുമാനം വിവരിക്കാൻ എനിക്ക് വാക്കുകളില്ല ‘ ബാസിത് അലി പറയുന്നു.
വസീം അക്രം, സലിം മാലിക്, റാഷിദ് ലത്തീഫ്, ഇൻസമാം ഉൾ ഹഖ്, വഖാർ യൂനുസ് തുടങ്ങിയ കളിക്കാർ പോലും അസ്ഹർ ഭായിയെ സ്ലെഡ് ചെയ്തിട്ടില്ലെന്ന് ബാസിത് അലി പറയുന്നു. ഒരു പാക് കളിക്കാരനും അസ്ഹർ ഭായിയെ അപമാനിച്ചതായി ഞാൻ കരുതുന്നില്ലെന്നും ബാസിത് അലി പറഞ്ഞു.
മത്സരങ്ങൾ ടിവിയിൽ വരുമ്പോൾ, കുറച്ച് കാണാറുണ്ടെന്ന് അസ്ഹർ പറഞ്ഞു. 2016ൽ ഇംഗ്ലണ്ടിൽ വെച്ചാണ് പാകിസ്താനും ഇംഗ്ലണ്ടും തമ്മിൽ മത്സരം നടക്കുന്നത്. ഈ മത്സരത്തിൽ 218 റൺസാണ് യൂനുസ് ഖാൻ നേടിയത്. മത്സരശേഷം ഈ ഇന്നിംഗ്‌സിന്റെ ക്രെഡിറ്റ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന് യൂനിസ് നൽകി. മത്സരത്തിന് ശേഷം നടന്ന സമ്മാന വിതരണ ചടങ്ങിനിടെ, മത്സരത്തിന് മുമ്പ് തനിക്ക് ഇന്ത്യയിൽ നിന്ന് അസ്ഹറുദ്ദീന്റെ കോൾ വന്നിരുന്നുവെന്ന് യൂനിസ് ഖാൻ പറഞ്ഞിരുന്നു. ക്രീസിൽ തുടരാനും കളിക്കാനും അസ്ഹറുദ്ദീൻ ഉപദേശിച്ചതായും യൂനിസ് പറഞ്ഞിരുന്നു
Comments