ന്യൂഡൽഹി: പരീക്ഷാ പേ ചർച്ചയിൽ കുട്ടികളുടെ സംശയത്തിന് രസകരമായി മറുപടി പറഞ്ഞ് പ്രധാനമന്ത്രി.സമർത്ഥനാണോ കഠിനാദ്ധ്വാനിക്കാണോ പ്രാധാന്യം എന്ന ചോദ്യത്തിന് നൽകിയ മറുപടിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ പിടിക്കുന്നത്. കുറച്ചുപേർ കഠിനാദ്ധ്വാനം ചെയ്ത് സമർത്ഥരാകും മറ്റു ചിലർ സമർത്ഥമായി കഠിനാദ്ധ്വാനം ചെയ്യും. എന്നാൽ സമർത്ഥനും കഠിനാദ്ധ്വാനിയും ആകണമെങ്കിൽ സൂക്ഷ്മതയോടെ നമ്മൾ പഠിക്കുകയും ആവശ്യമുള്ള നേട്ടങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യണമെന്നാണ് പ്രധാനമന്ത്രി മറുപടി നൽകിയത്. ദാഹിക്കുന്ന കാക്കയുടെ കഥ പറഞ്ഞാണ് എങ്ങനെ കഠിനാദ്ധ്വാനിയും സമർദ്ധനുമാകാമെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞത്.
മാതാപിതാക്കൾ വിദ്യാർത്ഥികൾക്ക് അമിതമായ സമർദ്ദം നൽകുകയല്ല മറിച്ച് മികവ് നേടുന്നതിനുള്ള നിർദ്ദേശങ്ങളാണ് നൽകേണ്ടതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. വാർഷിക പരീക്ഷകളിൽ വിദ്യാർത്ഥികൾക്കുണ്ടാകുന്ന പ്രശ്‌നങ്ങളും മാനസിക സമ്മർദ്ദവും ഇതുവഴി അകറ്റാൻ സാധിക്കും. എന്നാൽ വിദ്യാർത്ഥികൾ അവരുടെ ഉത്തരവാദിത്വം മറക്കരുതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. കുട്ടികളെ കുറിച്ച് കുടുബത്തിലെ എല്ലാവർക്കും ഒരുപാട് പ്രതീക്ഷകളുണ്ടാകാം, അതൊന്നും തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കുട്ടികളുടെ മികവ് സാമൂഹത്തിൽ ഉന്നത പദവിയ്‌ക്ക് വേണ്ടി ആകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനായി ക്രിക്കറ്റ് കളിയുടെ രീതികളെ കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളോട് വിശദീകരിച്ചു. ക്രിക്കറ്റ് കളിയിൽ കളിക്കാർ എപ്പോഴും ലക്ഷ്യം വെക്കുന്നത് ഫോറിനും സിക്‌സിനും വേണ്ടിയാണ്. അത്തരത്തിലായിരിക്കണം ഓരോ കാര്യത്തിലും വിദ്യാർത്ഥികൾ ശ്രദ്ധകൊടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾ സമയം കൈകാര്യം ചെയ്യാൻ പഠിക്കേണ്ടത് അമ്മമാരിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. അമ്മമാർ ചെയ്യുന്ന ഓരോ ജോലികളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ സമയം കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് മനസ്സിലാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തെയും എതിർകക്ഷികളെയും മാദ്ധ്യമങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന കുട്ടികളുടെ ചോദ്യത്തിന് അദ്ദേഹം നർമോക്തിയോടെയാണ് മറുപടി പറഞ്ഞത്. ‘ഇത് സിലബസ്സിന് പുറത്തുള്ള ചോദ്യമാണ്. ഒരോ വിമർശനങ്ങളും നമ്മളെ ശുദ്ധീകരിക്കും. ജാനാധിപത്യ പ്രവർത്തനത്തിനിടയിൽ വിമർശനങ്ങൾ അനിവാര്യമാണ്’അദ്ദേഹം കൂട്ടിച്ചേർത്തു.
പരീക്ഷാ പേ ചർച്ചയുടെ ആറാമത് പതിപ്പിൽ പങ്കെടുക്കുന്നതിനായി 38 ലക്ഷം വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ സ്റ്റേറ്റ് ബോർഡുകളിൽനിന്ന് 16 ലക്ഷം വിദ്യാർത്ഥികൾ ഉൾപ്പെടുന്നു.
Comments