സ്വയം പ്രതിരോധിക്കരുതെന്ന നിബന്ധനയോടെ ആരംഭിക്കുന്ന വിചിത്രമായ ഒരു കായിക മത്സരത്തിൽ പങ്കെടുത്തതിന് പിന്നാലെ മത്സരാർത്ഥിയുടെ മുഖം വികൃതമായി. അരമണിക്കൂർ നേരം തുടർച്ചയായി കരണത്തടിക്കുന്ന മത്സരത്തിൽ പങ്കെടുത്തതോടെയാണ് യുവാവിന്റെ മുഖം വിരൂപമായത്.
രണ്ട് പേർ ചേർന്ന് ചെസ്സ് കളിക്കുന്നതിന് സമാനമായി കവിളുകളിൽ തുടർച്ചയായി പരസ്പരം കരണത്തടിക്കുന്ന ഈ മത്സരം വലിയ വിമർശനങ്ങൾക്ക് പലപ്പോഴും വഴിവച്ചിട്ടുണ്ട്. ഇതിനിടെയാണ് റൊമാനിയയിൽ കരണത്തടി മത്സരത്തിൽ പങ്കെടുത്ത സോറിൻ എന്ന യുവാവിന്റെ മുഖം നീരുവച്ച് വീർത്ത്, തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായി മാറിയത്.
കരണത്തടി പരമാവധി സഹിച്ച് നിൽക്കുന്നയാളാണ് മത്സരത്തിലെ വിജയി. മുഖം വികൃതമായ സോറിൻ പത്ത് തവണ കരണത്തടിയേറ്റിരുന്നു. അസഹനീയമായ വേദനയ്‌ക്കൊടുവിൽ മുഖം വികൃതമായെങ്കിലും മത്സരത്തിൽ സോറിൻ തന്നെ വിജയിച്ചു. എതിരാളിയുടെ കവിളിലും കരണത്തടിയുടെ ഭാഗമായി പരിക്കുകളേറ്റിട്ടുണ്ട്.
ലാസ് വെഗാസ് റൊമാനിയയായിരുന്നു കരണത്തടി മത്സരം സംഘടിപ്പിച്ചത്. വിജയിയായ സോറിന് 4.44 ലക്ഷം രൂപ സമ്മാനമായി നൽകുകയും ചെയ്തു. കരണത്തടി മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
Comments