ശ്രീനഗർ: ഭാരത് ജോഡോ യാത്ര അവസാനിക്കാനിരിക്കെ പ്രതിപക്ഷ ഐക്യത്തെപ്പറ്റി സംസാരിച്ച് വയനാട് എംപി രാഹുൽ ഗാന്ധി. പാൻ ഇന്ത്യ മാർച്ച് ഒരു ബദൽ ദർശനം നൽകി. ഇത് അവസാനമല്ല, ഒരു തുടക്കം മാത്രം. ആദ്യ ചുവടുവെയ്പ്പാണ് ഭാരത് ജോഡോ യാത്ര എന്നും ബിജെപിയെ എതിർക്കാൻ പ്രതിപക്ഷത്തെ മുഴുവൻ ഒന്നിച്ചു നിർത്തുമെന്നും പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി അവകാശപ്പെട്ടു.
കർണാടക, ത്രിപുര, മേഘാലയ, മിസോറാം, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ ഒമ്പത് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ 2023-ൽ നടക്കാനിരിക്കെ, 2024-ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ്, പ്രതിപക്ഷ ഐക്യത്തിനുള്ള പദ്ധതി തയ്യാറാക്കുകയാണ് കോൺഗ്രസ്. ‘പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ചർച്ചകളിലൂടെ ഉണ്ടാകും. പ്രതിപക്ഷം ചിതറിത്തെറിക്കുന്നു എന്ന ധാരണ ശരിയല്ല. പ്രതിപക്ഷത്ത് അഭിപ്രായവ്യത്യാസമുണ്ട്, എന്നാൽ പ്രതിപക്ഷം ഒരുമിച്ച് പോരാടും. ഇത് പ്രത്യയശാസ്ത്രത്തിന്റെ പോരാട്ടമാണ്. ഒരു വശത്ത് ആർഎസ്എസ്-ബിജെപിക്കാരും മറുവശത്ത് ആർഎസ്എസ്-ബിജെപി അല്ലാത്തവരുമാണ്’ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ന് ജമ്മു കശ്മീരിലെ കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് പതാക ഉയർത്തുന്ന ചടങ്ങോടെ യാത്ര സമാപിക്കും. സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും ഉൾപ്പെടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ 21 പാർട്ടികളെ ക്ഷണിച്ചിരുന്നു. തേജസ്വി യാദവിന്റെ രാഷ്‌ട്രീയ ജനതാദൾ (ആർജെഡി), നിതീഷ് കുമാറിന്റെ ജനതാദൾ (യുണൈറ്റഡ്), ഉദ്ധവ് താക്കറെയുടെ ശിവസേന, ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ജമ്മു & കശ്മീർ നാഷണൽ കോൺഫറൻസ്, മെഹബൂബ മുഫ്തിയുടെ ജമ്മു ആൻഡ് കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), നാഷണൽ കോൺഗ്രസ് (പിഡിപി) പാർട്ടി (എൻസിപി), എം കെ സ്റ്റാലിൻ നയിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), സിപിഐ എം, സിപിഐ, വിടുതലൈ ചിരുതൈകൾ പാർട്ടി (വിസികെ), കേരള കോൺഗ്രസ്, ജാർഖണ്ഡ് മുക്തി മോർച്ച എന്നിവർ ശ്രീനഗറിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
Comments