ശ്രീനഗർ: കനത്ത മഴയെ തുടർന്ന് ജമ്മു – ശ്രീനഗർ ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. റമ്പാൻ, പന്ത്യാൽ എന്നിവിടങ്ങളിൽ മഴയെ തുടർന്ന് കല്ലിടിച്ചിൽ ശക്തമാകുന്നതിനാൽ ദേശീയപാതയിലൂടെയുള്ള യാത്ര സുരക്ഷിതമല്ലെന്ന് റമ്പാൻ ഡെപ്യൂട്ടി കമ്മീഷണർ മുസ്സരത്ത് സിയ ട്വീറ്റ് ചെയ്തു.
ഞായറാഴ്ച രാത്രി -2 ഡിഗ്രി സെൽഷ്യസിലേക്ക് താപനില താഴ്ന്നതിനാൽ തിങ്കളാഴ്ച രാവിലെ ശ്രീനഗറിൽ വീണ്ടും മഞ്ഞുവീഴ്ചയുണ്ടായി. മൂടൽമഞ്ഞ് ശക്തമായതിനാൽ പൊതുഗതാഗതം തടസ്സപ്പെടുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തു. കനത്ത മഞ്ഞുവീഴ്ച വ്യോമഗതാഗതത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്. കാലാവസ്ഥാ പ്രതികൂലമായ സാഹചര്യത്തിൽ കശ്മീർ സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിരുന്നു.
അതിശൈത്യം കശ്മീരിൽ അനേകം പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും മേഖലയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് കുറവില്ല. ഉത്തരേന്ത്യയിലാകെ ഇത്തവണ അതികഠിനമായ ശൈത്യമാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കശ്മീരുൾപ്പെടെയുള്ള പ്രദേശങ്ങളിലെ കാലാവസ്ഥയെക്കുറിച്ച് പരാമർശിച്ചിരുന്നു.
Comments