ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗത്തെ അഭിനന്ദിച്ച് നാഷണൽ കോൺഫറൻസ് എംപി ഫറൂഖ് അബ്ദുള്ള. കേന്ദ്ര ബജറ്റിന് മുന്നോടിയായി ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി നടത്തിയ പ്രസംഗം നല്ലതായിരുന്നുവെന്ന് ഫറൂഖ് അബ്ദുള്ള പ്രതികരിച്ചു. ന്യൂഡൽഹിയിൽ വാർത്താ ഏജൻസിയായ എഎൻഐയോടാണ് അബ്ദുള്ളയുടെ പ്രതികരണം.
2023ലെ കേന്ദ്ര ബജറ്റ് ബുധനാഴ്ച തുടങ്ങാനിരിക്കെയാണ് ഇരുസഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്തത്. 370-ാം ആർട്ടിക്കിൾ റദ്ദാക്കിയതിനെക്കുറിച്ചും മുത്തലാഖ് നിരോധിച്ചതിനെക്കുറിച്ചുമെല്ലാം രാഷ്ട്രപതി തന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ പരാമർശിച്ചു. സൈനിക സ്കൂളുകളിൽ പെൺകുട്ടികളെ പഠിക്കാൻ അനുവദിച്ച സർക്കാർ തീരുമാനത്തെ രാഷ്ട്രപതി പ്രശംസിച്ചു. തൊഴിലിടത്തിലും വിദ്യാഭ്യാസ രംഗത്തും പെൺകുട്ടികൾ നേരിടുന്ന തടസങ്ങൾ നീക്കാനാണ് കേന്ദ്ര സർക്കാർ പരിശ്രമിക്കുന്നതെന്നും ദ്രൗപദി മുർമ്മു ചൂണ്ടിക്കാട്ടി.
പ്രതിരോധം, ബഹിരാകാശം, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ സംസാരിച്ച രാഷ്ട്രപതി, ദേശീയ താത്പര്യം സംരക്ഷിക്കുന്നതിൽ ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് മാതൃകയാണെന്നും വിലയിരുത്തി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഏപ്രിൽ ആറ് വരെ നീളുന്ന ബജറ്റ് സെഷനാണ് തുടക്കമിട്ടത്. 27 സിറ്റിംഗുകൾ നീണ്ട ബജറ്റിന്റെ ആദ്യ സെഷൻ ഫെബ്രുവരി 13ന് അവസാനിക്കും. പിന്നീട് മാർച്ച് 12ന് തുടങ്ങി ഏപ്രിൽ ആറിനാണ് രണ്ടാം സെഷൻ പൂർത്തിയാവുക.
Comments