ഇസ്ലാമാബാദ്: പുതുവർഷത്തിൽ നടന്ന ആദ്യ ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്നും പാകിസ്താൻ ഇതുവരെ മുക്തി നേടിയിട്ടില്ല. പെഷവാറിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 90 കവിഞ്ഞുവെന്നാണ് റിപ്പോർട്ട്. ഇരുനൂറിലധികം പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മസ്ജിൽ പ്രാർത്ഥനയ്‌ക്കായി എത്തിയവരാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ പാകിസ്താനി താലിബാൻ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു.
കൊല്ലപ്പെട്ടവരുടെ മൃതദേഹ ഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ് മസ്ജിദിന്റെ അവിശിഷ്ടങ്ങൾക്കിടയിൽ നിന്നും ലഭിച്ചത്. ഇതിൽ നിന്നും ചാവേറായി എത്തിയ ഭീകരന്റെ തല ലഭിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഏകദേശം 400 പേരായിരുന്നു ചാവേർ പൊട്ടിത്തെറിക്കുന്ന സമയത്ത് മസ്ജിദിൽ ഉണ്ടായിരുന്നത്. ഇതിൽ പോലീസ് ഉദ്യോഗസ്ഥരും സൈന്യവും ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. ഉച്ചയ്‌ക്ക് 1.40ഓടെ പ്രാർത്ഥനയ്‌ക്ക് എത്തിയവരായിരുന്നു മിക്കവരും. ഇതിൽ വിശ്വാസികളുടെ കൂട്ടത്തിൽ മുൻനിരയിൽ ഇരുന്നിരുന്ന ചാവേറാണ് പൊട്ടിത്തെറിച്ചത്.
സ്‌ഫോടനത്തിന്റെ ആഘാതത്തിൽ മസ്ജിദിന്റെ മേൽക്കൂര ഇടിഞ്ഞുവീണതാണ് ഭീകരാക്രമണത്തിന്റെ തീവ്രത വർദ്ധിപ്പിച്ചത്. ആക്രമണം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും തെഹ്‌രീക് ഇ താലിബാൻ പാകിസ്താൻ (ടിടിപി) ഉത്തരവാദിത്വം ഏറ്റെടുത്തു.
Comments