പട്‌ന: കൗമാരപ്രായത്തിൽ എതിർലിംഗക്കാരോട് പ്രത്യേക താത്പര്യം തോന്നുന്നത് സ്വാഭാവികമായ പ്രക്രിയയാണ്. എതിർലിംഗത്തിലുള്ള വ്യക്തിയോട് സംസാരിക്കാനും ഇടപഴകാനും ജാള്യത തോന്നുന്ന കൗമാരക്കാരുമുണ്ട്. ഒട്ടുമിക്ക കുട്ടികളും കടന്നുപോകുന്ന ഈ സാഹചര്യത്തെ വളരെ സ്വാഭാവികമായാണ് നാം കാണക്കാക്കാറുള്ളതെങ്കിലും ഇതുമൂലം പരീക്ഷയെഴുതാൻ കഴിയാതെ പോയ കൗമാരക്കാരനാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്.
50 പെൺകുട്ടികളുള്ള പരീക്ഷാ ഹാളിലേക്ക് കടന്നുവന്ന പയ്യന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരികയുമായിരുന്നു. ബിഹാറിലെ ഷരീഫ് അലമ ഇഖ്ബാൽ കോളേജിലെ പ്ലസ് ടു വിദ്യാർത്ഥിക്കാണ് വേറിട്ട അനുഭവമുണ്ടായത്.
ഇന്റർമീഡിയേറ്റ് പരീക്ഷയ്‌ക്കായി ബ്രില്യന്റ് സ്‌കൂളിലേക്ക് പോയതായിരുന്നു വിദ്യാർത്ഥിയായ മണി ശങ്കർ. പരീക്ഷാ ഹാളിൽ മണിയെ കൂടാതെ 50 പെൺകുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ആൺകുട്ടിയായി താൻ മാത്രമേ ഉള്ളൂവെന്ന് തിരിച്ചറിഞ്ഞ വിദ്യാർത്ഥി പെട്ടെന്ന് പരിഭ്രമിക്കുകയായിരുന്നു.
വിദ്യാർത്ഥിയുടെ ആരോഗ്യനില വഷളാകുന്നുവെന്ന് മനസിലാക്കിയ അദ്ധ്യാപകർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. വിദ്യാർത്ഥിക്ക് പനി പിടിച്ചുവെന്നാണ് ആശുപത്രിയിൽ എത്തിയ ബന്ധു മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. നിലവിൽ മണി ശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണ്.
Comments