ഇസ്ലാമാബാദ്: തീവ്രാവാദത്തെ വളർത്തുന്ന, ഭരണകൂടം നേരിട്ട് ഭീകരവാദത്തിന് പിന്തുണ നൽകുന്ന, വളർച്ചയും വികസന തന്ത്രവുമില്ലാത്ത, തങ്ങളുടെ സാധാരണക്കാരായ പൗരന്മാരുടെ ക്ഷേമത്തെ പാടേ അവഗണിക്കുന്ന രാഷ്‌ട്രങ്ങൾ ഒടുവിൽ എങ്ങനെ തകരുന്നു എന്നതിന്റെ പാഠപുസ്തകമായി മാറിയിരിക്കുകയാണ് പാകിസ്താൻ. ദശാബ്ദങ്ങളായി തുടരുന്ന തെറ്റായ നയങ്ങളുടെ പരിസമാപ്തിയാണ് പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധി.
സ്വയം യുദ്ധം ചെയ്യുന്ന ഒരു നാടായി പാകിസ്താൻ മാറിയിരിക്കുന്നു. മതത്തിന്റെ പേരിൽ തീവ്രവാദത്തെ പിന്തുണയ്‌ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനപ്പുറം ദീർഘകാല സാമ്പത്തിക വളർച്ചയിൽ പാകിസ്താൻ എന്ന രാജ്യം ഒരിക്കലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല. പകരം, ഇന്ത്യ അടക്കമുള്ള അയൽ രാജ്യങ്ങളെ ഏതെല്ലാം തരത്തിൽ ഉപദ്രവിക്കാം എന്നതായിരുന്ന പാകിസ്താന്റെ ചിന്ത. ഇതാണ് പാകിസ്താന്റെ തകർച്ചയ്‌ക്ക് കാരണമെന്ന് ഏഷ്യൻ ലൈറ്റ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പാപ്പരത്തം ആസന്നമായ സാഹചര്യത്തിൽ, IMF-ൽ നിന്ന് 7 ബില്യൺ ഡോളർ ബെയ്‌ലൗട്ട് പാക്കേജ് പാകിസ്താൻ തേടുകയാണ്. രാജ്യത്തിന്റെ തകർച്ച തടയാൻ എന്തെങ്കിലും ചെയ്യുക, അല്ലെങ്കിൽ മരിക്കുക എന്ന സാഹചര്യത്തിലൂടെയാണ് പാകിസ്താൻ കടന്നു പോകുന്നത്. ഐഎംഎഫ് പ്രതിനിധി സംഘം പാകിസ്താൻ സന്ദർശിക്കുമ്പോൾ, രാജ്യത്തിന് മുന്നിലുള്ളത് ദുഷ്‌കരമായ സമയമാണ്. ഈ വായ്പ സുരക്ഷിതമാക്കാൻ സബ്‌സിഡികൾ വൻതോതിൽ വെട്ടിക്കുറയ്‌ക്കുക, വിപണി പരിഷ്‌കരണങ്ങൾ കൊണ്ടുവരിക തുടങ്ങിയ ജനവിരുദ്ധമായ ചിലവുചുരുക്കൽ നടപടികൾ പാകിസ്താൻ ഏറ്റെടുക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. കടം താങ്ങാനുള്ള രാജ്യത്തിന്റെ ശക്തി മങ്ങലിലാണ്.
2023-ൽ പാകിസ്താന്റെ കടബാധ്യത 15.5 ബില്യൺ ഡോളറാണ്. ഈ വർഷം രാജ്യത്തിന്റെ വരുമാനത്തിന്റെ പകുതിയോളം പലിശ അടയ്‌ക്കേണ്ടി വരുന്നത് പാകിസ്താനു മാത്രമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് 2022 നെ അപേക്ഷിച്ച് 25 ശതമാനം കൂടുതലാണ്. ഏഷ്യൻ ലൈറ്റ് റിപ്പോർട്ട് പ്രകാരം, 2017 സാമ്പത്തിക വർഷത്തിലെ 66 ബില്യൺ ഡോളറിൽ നിന്നാണ് ഇന്ന് 100 ബില്യൺ ഡോളറായി ഉർന്നത്. ഈ വലിയ സാമ്പത്തിക തിരിച്ചടി രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുകയും അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിൽ നിന്ന് രാജ്യത്തെ അപ്രാപ്തമാക്കുകയും ചെയ്യുന്നു. പതിറ്റാണ്ടുകളായുള്ള തെറ്റായ നയങ്ങളുടെയും തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നതിന്റെയും പരിസമാപ്തിയാണ് പാകിസ്താന്റെ തകർച്ച. പാകിസ്താൻ ഒരിക്കലും ദീർഘകാല സാമ്പത്തിക വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല എന്ന് ഇതിലൂടെ വ്യക്തം.
Comments