മലബാറുകാരുടെ പറശ്ശിനിക്കടവ്…ജാതിമത ലിംഗ വർണ വ്യത്യാസമില്ലാതെ ഏവരെയും തന്റെ സന്നിധിയിലേക്ക് ക്ഷണിക്കുന്ന മുത്തപ്പൻ. ജീവിത പ്രതിസന്ധികളിൽ മുത്തപ്പന് വെള്ളാട്ടവും തിരുവപ്പന നേരുന്നതും മുത്തപ്പനെ നേരിട്ട് വന്ന് കണ്ട് സങ്കടങ്ങൾ പറയുന്നതുമൊക്കെ ഭക്തരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. അറിയാം കണ്ണൂർ ജില്ലയിലെ പ്രശസ്ത ക്ഷേത്രമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ.
കണ്ണൂരിൽ നിന്നും 16 കിലോമീറ്റർ അകലെയാണ് പറശ്ശിനിക്കടവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വളപട്ടണം നദിയുടെ തീരത്തുള്ള ഈ ക്ഷേത്രം കണ്ണൂരിൽ ഏറ്റവും അധികം വിശ്വാസികൾ എത്തുന്ന ഇടം കൂടിയാണ്. കണ്ണൂർ ആന്തൂർ നഗരസഭാ പരിധിയിലാണ് ഈ ക്ഷേത്രമുള്ളത്. തന്നെ സന്ദർശിക്കാനെത്തുന്നവരുടെ മനസ്സും വയറും നിറച്ച് വിടുന്നവനാണ് മുത്തപ്പൻ എന്നാണ് ഭക്തർ പറയുന്നത്. മുത്തപ്പന്റെ സന്നിധിയിൽ എത്തിയാൽ, എത്ര നേരം വൈകിയാണെങ്കിലും ഇവിടെ ഭക്ഷണം ലഭിക്കും. ജാതിയും മതവും അതിന്റെ മാനദണ്ഡമേയല്ല.
പ്രശ്‌നങ്ങളിൽ പെട്ടു ജീവിതം മടുത്തവരാണ് സമാധാനത്തിനും പരിഹാരങ്ങൾക്കുമായി മുത്തപ്പനെ തേടി എത്തുന്നത്. മറ്റൊന്നിനും പരിഹാരം കാണാനാവാതെ വരുമ്പോൾ തന്നിൽ പ്രതീക്ഷയർപ്പിച്ച് എത്തുന്നവരെ മുത്തപ്പൻ ഒരിക്കലും നിരാശരാക്കില്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്. തെയ്യക്കോലം കെട്ടി നിൽക്കുന്ന മുത്തപ്പനോട് പ്രശ്‌നങ്ങൾ പറഞ്ഞ് പ്രാർത്ഥിച്ച് പോകുന്നവർ മനസ് നിറഞ്ഞാണ് പോകുന്നത് എന്ന കാര്യത്തിൽ സംശയമില്ല.
കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാൻ കഴിയാത്ത കാഴ്ചയാണ് ക്ഷേത്ര പരിസരത്ത് ചുറ്റിക്കറങ്ങുന്ന നായകൾ. നായ വാഹനമായിട്ടുള്ള ഭൈരവ മൂർത്തികൂടിയാണ് പറശ്ശിനിക്കടവ് മുത്തപ്പൻ. മുത്തപ്പനെ എല്ലായ്‌പ്പോഴും നായ അനുഗമിക്കുമത്രെ. അതുകൊണ്ടു തന്നെ ഇവിടെ നായകളെ ആരും വിലക്കാറില്ല.
തനത് ദ്രാവിഡ ആരാധനാ രീതികൾ പിന്തുടരുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ശൈവ വൈഷ്ണവ സങ്കൽപങ്ങളാണ് ഇവിടെയുള്ളത്. ചുട്ട ഉണക്കമീനും കള്ളുമാണ് ഇവിടുത്തെ പ്രധാന നിവേദ്യം.
വർഷത്തിൽ എല്ലാ ദിവസവും തെയ്യം കെട്ടിയാടുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര. വെള്ളാട്ടവും തിരുവപ്പനയുമാണ് ഇവിടെ ദിവസവും കെട്ടിയാടുന്ന തെയ്യക്കോലങ്ങൾ. ചന്ദ്രക്കലയുടെ രൂപമുള്ള കിരീടം വെച്ച് ശിവനെയും മത്സ്യത്തിന്റെ രൂപത്തിലുള്ള കിരീടം വെച്ച് മഹാവിഷ്ണുവിനെയുമാണ് മുത്തപ്പൻ പ്രതിനിധാനം ചെയ്യുന്നത്. എല്ലാ ദിവസവും അതിരാവിലെയും വൈകിട്ടുമാണ് ഇവിടെ തിരുവപ്പനയും വെള്ളാട്ടവും കെട്ടിയാടുന്നത്.
ചില പ്രത്യേക ദിവസങ്ങളിൽ പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ തിരുവപ്പന നടക്കാറില്ല. എല്ലാ വർഷവും തുലാം ഒന്ന് മുതൽ വൃശ്ചികം 15 വരെ, ക്ഷേത്രത്തിലെ നിറ ദിവസം, മടപ്പുര കുടുംബത്തിൽ മരണം നടക്കുന്ന ദിവസം, കാർത്തിക മാസത്തിലെയും തുലാം മാസത്തിലെയും അമാവാസി ദിവസങ്ങൾ-എന്നീ ദിനങ്ങളിൽ ഇവിടെ തിരുവപ്പന നടക്കാറില്ല.
Comments