തിരുവനന്തപുരം: സംസ്ഥാനത്ത് റേഷനരി നിറം മാറ്റി കൃത്രിമ മട്ടയരിയാക്കിയുള്ള വിൽപ്പന വ്യാപകമാകുന്നു. നിറം മാറ്റുന്നതിനായി രാസവസ്തുക്കളായ റെഡ് ഓക്‌സൈഡും, വെള്ളയരിയിൽ കാത്സ്യം കാർബണേറ്റുമാണ് ചേർക്കുന്നത്.
മന്ത്രി ജി.ആർ അനിലിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഹകരണത്തോടെ കടകളിലും റേഷൻ കടകളിലും പരിശോധന നടത്താൻ മന്ത്രി സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
മട്ട അരിയ്‌ക്കും ജയ എന്ന പേരിൽ വിൽക്കുന്ന ആന്ധ്ര വെള്ള അരിയ്‌ക്കും കിലോയ്‌ക്ക് 60 രൂപയിലേറെ വിലയായതോടെയാണ് ഡ്യൂപ്ലിക്കേറ്റും നിറം കലർത്തിയ അരിയും വിപണിയിൽ സുലഭമായത്.കർണ്ണാടകയിലെ ഷിമോഗയിൽ നിന്ന് കിലോഗ്രാമിന് 19 രൂപ നിരക്കിൽ നെല്ല് വാങ്ങി അവിടെത്തെ തന്നെ മില്ലുകളിൽ എത്തിച്ചാണ് വ്യാജ മട്ട അരിയാക്കുന്നത്. പാലക്കാട്ടും ആലപ്പുഴയിലും കൃഷി ചെയ്യുന്നതാണ് യഥാർത്ഥ മട്ട. പഞ്ചാബിലെ പുഴുക്കലരിയാണ് ജയ എന്ന പേരിൽ വിൽക്കുന്നത്. അവിടെ കിലോഗ്രാമിന് 30 രൂപ വിലയുള്ള അരി കേരളത്തിലെത്തുമ്പോൾ 50 മുതൽ 55 രൂപ വരെയാകും.
Comments