പട്ന: തുടർച്ചയായി രണ്ടാം ദിവസവും പട്നയിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ജനതാദാൾ എംഎൽസി രാധാചരൺ ഷായുടെയും ഇയാളുടെ അടുത്ത സഹായികളുടെയും ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. ബോറിംഗ് റോഡ് ഏരിയയിലുള്ള ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് പട്നയിലെ ഓഫീസുകളിൽ പരിശോധന നടക്കുന്നത്.
ബാബു ബസാർ വസതി, അനൈത്ത് ബസതി, റാംന മൈതാൻ ഷഹീദ് ഭവൻ ഹോട്ടൽ എന്നിവിടങ്ങളിലുൾപ്പടെ പട്നയിലെയും അറായിലെയും നിരവധി സ്ഥലങ്ങളിൽ ചൊവ്വാഴ്ച റെയ്ഡ് നടത്തിയിരുന്നു. ഇതിന് പുറമേ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ഷായ്ക്കെതിരെ ഡൽഹിയിലും റെയ്ഡ് നടന്നിരുന്നു.
ബക്സർ മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനതാദാൾ ജനറൽ സെക്രട്ടറിയാണ് ഷാ. 1970കാലഘട്ടങ്ങളിൽ അറാ റെയിൽവേ സ്റ്റേഷന് സമീപം ജിലേബി വിൽക്കുന്ന തൊഴിലാണ് ഷാ ചെയ്തിരുന്നത്. ഈ ചെറുകിട കച്ചവടത്തിൽനിന്നും ഷാ സാമ്പത്തികമായി എങ്ങനെ ഉയർന്ന് വന്നുവെന്നതുൾപ്പടെയുളള വിഷയങ്ങൾ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. രാധാചരൺ ഷായ്ക്കെതിരെ ആദായ നികുതി വകുപ്പിന്റെ കൂരുക്ക് കൂടുതൽ മുറുകുകയാണ്.
Comments