ന്യൂഡൽഹി: ഫിജി ഉപപ്രധാനമന്ത്രി ബിമാൻ പ്രസാദുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇരുവരും തമ്മിൽ വികസന സഹകരണം, ഇന്തോ-പസഫിക്കിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്നീ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. അടുത്തയാഴ്ച 12-ാമത് ലോക ഹിന്ദി സമ്മേളനത്തിൽ ബിമാൻ പ്രസാദിനെ വീണ്ടും കാണുമെന്നും ജയശങ്കർ ട്വിറ്ററിൽ കുറിച്ചു. അഞ്ച് ദിവസത്തെ സന്ദർശനത്തിനാണ് ഫിജി ഉപപ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്.
ബെംഗുളൂരുവിൽ നടക്കുന്ന ഇന്ത്യൻ ഊർജ വാരാചരണത്തിൽ അദ്ദേഹം പങ്കെടുത്തു. തുടർന്ന് പെട്രോളിയം, പ്രകൃതിവാതകം, ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയെയും ബിമൻ പ്രസാദ് സന്ദർശിച്ചു. ഡീകാർബണൈസേഷനും ശുദ്ധമായ ഊർജ സമ്പദ് വ്യവസ്ഥയിലേക്കുള്ള പരിവർത്തനവും ഊന്നിപ്പറഞ്ഞുകൊണ്ട് ആദ്യമായി ഇന്ത്യൻ ഊർജ വാരാചരണത്തിന് വിജയകരമായി ആതിഥേയത്വം വഹിച്ചതിന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയെ ബിമാൻ പ്രസാദ് അഭിനന്ദിച്ചു.
ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും കൂടുതൽ പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകൾ വികസിപ്പിക്കുന്നതിനും കാലാവസ്ഥാ-സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതിനുമുള്ള സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിലൂടെ ഫിജിയുടെ ഊർജ പരിവർത്തനത്തിൽ ഇന്ത്യയെ എങ്ങനെ പിന്തുണയ്‌ക്കാം എന്നതിനെക്കുറിച്ചായിരുന്നു ഹർദീപ് സിംഗ് പുരിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ച ചെയ്തത്.
ഫിജിയിൽ ഭാവിയിൽ നടക്കുന്ന ഭവന പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതികളിൽ ഇന്ത്യൻ സ്വകാര്യ മേഖലയുടെ പങ്കാളിത്തം, കുറഞ്ഞ ചെലവ് കുറഞ്ഞ നിർമ്മാണ സാങ്കേതികവിദ്യ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഭവനനിർമ്മാണ മേഖലയ്‌ക്കുള്ള ഇന്ത്യയുടെ പിന്തുണയും പുരി ഉറപ്പുനൽകി.
2022 ഡിസംബറിൽ പ്രധാനമന്ത്രി സിതിവേനി റബുക്കയുടെ കീഴിൽ പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷം ഫിജിയിൽ നിന്നുള്ള ആദ്യത്തെ ഉന്നതതല സന്ദർശനമാണിത്. ഇന്ത്യയും ഫിജിയും തമ്മിലുള്ള ദീർഘകാല ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ആഴത്തിലാക്കുകയും ചെയ്യുന്നതാണ് ഈ സന്ദർശനം
Comments