ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നാളെ കർണാടക സന്ദർശിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്. ദക്ഷിണ കന്നഡയിലെ പുത്തൂരിൽ സെൻട്രൽ അരെക്കനട്ട് ‘കോക്കോ മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്'(കാംപ്കോ)യുടെ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ കൂടിയാണ് മന്ത്രി കർണാടകയിലെത്തുന്നത്. വർഗീയ സംഘർഷ മേഖലയായ തീരപ്രദേശത്ത് ആദ്യമായാണ് അമിത്ഷാ സന്ദർശനം നടത്തുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക സന്ദർശനമാണെങ്കിലും നടക്കാനിരിക്കുന്ന
നിയമസഭാ തിരഞ്ഞെടുപ്പിൽ അമിത്ഷായുടെ സന്ദർശനം ബിജെപിയ്ക്ക് നേട്ടമുണ്ടാക്കി കൊടുക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ദക്ഷിണേന്ത്യയിലെ ഭാരതമാതാ ക്ഷേത്രമായ ഹനുമഗിരിയിലെ ഭാരത് മാതാ മന്ദിറിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. പുത്തൂരിലെ അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരിക്കും അദ്ദേഹം മടങ്ങുക.
ആഭ്യന്തര മന്ത്രിയുടെ സന്ദർശനം വഴി ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനാണ് ബിജെപി പദ്ധതിയിടുന്നത്. വൻ സ്വീകരണമാണ് ബിജെപി പ്രവർത്തകർ അമിത്ഷായ്ക്ക് നൽകുക.
Comments