അഗർത്തല: കോൺഗ്രസ്- സിപിഎം സഹകരണം തകർക്കാൻ സാധിക്കില്ലെന്ന് ത്രിപുര മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ മാണിക് സർക്കാർ. താനാണ് മുന്നിൽ നിന്നും ഇരുപാർട്ടികൾക്കുമായി പ്രചരണം നയിക്കുന്നതെന്നും സിപിഎമ്മിനും കോൺഗ്രസിനും ഇടയിൽ പ്രശ്നങ്ങൾ ഒന്നുംതന്നെ നിലനിൽക്കുന്നില്ലെന്നും മാണിക് സർക്കാർ പറഞ്ഞു. കോൺഗ്രസ് പ്രചരണത്തിൽ പിന്നിലാണെന്ന് പറയുന്നതിൽ വാസ്തമില്ലെന്നും മാണിക് സർക്കാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ത്രിപുരയിൽ കോൺഗ്രസും സിപിഎമ്മും ഒരുമിച്ചാണ് പ്രചരണം നടത്തുന്നത്. കഴിഞ്ഞദിവസം നടന്ന പൊതുപരിപാടിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കാലിൽ വീണ് ആശിർവാദം വാങ്ങിയത് വിവാദമായിരുന്നു. സൂര്യാംനി നഗറിൽ നിന്നും മത്സരിക്കുന്ന ശുശാന്ത് ചക്രബർത്തിയാണ് പൊതുവേദിൽവെച്ച് സീതാറാം യെച്ചൂരിയുടെ കാലിൽവീണത്.
ബംഗാൾ മോഡൽ തിരഞ്ഞെടുപ്പാണ് ഇത്തവണ ത്രിപുരയിൽ അരങ്ങേറുന്നത്. ഒരു പക്ഷത്ത് ബിജെപി, സഖ്യകക്ഷിയായ ഐപിഎഫ്റ്റി എന്നിവരും മറുപക്ഷത്ത് കോൺഗ്രസ്- സിപിഎം സഖ്യവും എന്നതാണ് തിരഞ്ഞെടുപ്പ് ചിത്രം. പ്രദേശിക പാർട്ടിയായ തിപ്രമോത്തയുമായി കോൺഗ്രസ്- സിപിഎം സഖ്യം ധാരണയിലെത്തിയതായാണ് ലഭിക്കുന്ന സൂചന. ത്രിണമൂൽ കോൺഗ്രസും ഒരു ബലപരീക്ഷണത്തിനായി ഇറങ്ങുന്നുണ്ട്.
60 അംഗ നിയമസഭയിൽ എൻഡിഎയ്ക്ക് 36 സീറ്റുകളും സിപിഎമ്മിന് 14 സീറ്റുകളുമാണ് ഉള്ളത്. കോൺഗ്രസിന് ഒരു സീറ്റുമുണ്ട്.
Comments