തിരുവനന്തുപുരം: പണി പൂർത്തിയാക്കി മൂന്ന് വർഷം കഴിഞ്ഞിട്ടും കിഫ്ബിയിൽ നിന്നും പണം ലഭിച്ചില്ല. കരാറുകാർ ആത്മഹത്യയുടെ വക്കിൽ. 2018- മുതൽ നിർമ്മാണ കരാർ ഏറ്റെടുത്ത കരാറുകാരാണ് കിഫ്ബിക്കെതിരെ കടുത്ത ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
മൂന്ന് വർഷം കഴിഞ്ഞിട്ടും ബിൽ പാസാക്കാൻ കിഫ്ബിയിലെ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. പുതിയ നിയമങ്ങളും നിബന്ധനകളും പറഞ്ഞ് ബുദ്ധിമുട്ടിക്കുകയാണ്. പുതിയ കരാർ പോലും ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യമാണ്. ജീവിതം വഴുമുട്ടിയ അവസ്ഥയിലാണ്. തങ്ങൾക്ക് കിട്ടേണ്ട തുക നൽകാൻ തയ്യാറായില്ലെങ്കിൽ ആത്മഹത്യയല്ലാതെ പോംവഴിയില്ലെന്നും കരാറുകാർ പറയുന്നു.
ഒന്നാം പിണറായി സർക്കാറിന്റെ നവകേരള മിഷന്റെ പ്രധാന പ്രവർത്തന മൂലധനം കിഫ്ബി ഫണ്ടായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സർവ്വ മേഖലയുടെ വികസനവും കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപിച്ചത്. അന്ന് ഏറ്റെടുത്ത പദ്ധതികളിൽ മിക്കതിനും ഇന്നും പണം അനുവദിച്ചിട്ടില്ല. രണ്ടാം പിണറായി സർക്കാർ നവകേരള മിഷനെ പൂർണ്ണമായും ഉപേക്ഷിക്കുകയും ചെയ്തു. അന്ന് കരാർ ഏറ്റെടുത്ത കരാറുകാരാണ് ഇന്ന പെരുവഴിയിൽ ആയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസത്തിന് ആവശ്യമായ ധനസമാഹരണത്തിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച ബോഡി കോർപ്പറേറ്റാണ് കിഫ്ബി. അഞ്ച് വർഷം കൊണ്ട് 50,000 കോടി രൂപയുടെ വികസന പദ്ധതികൾ ലക്ഷ്യമിട്ടാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക് കിഫ്ബി വഴിയുള്ള പദ്ധതികൾ അവതരിപ്പിച്ചത്. എന്നാൽ കിഫ്ബി വഴി സമാഹരിക്കാൻ കഴിഞ്ഞത് 30,000 കോടി മാത്രമാണ്.
Comments