രഞ്ജിത് ജി കാഞ്ഞിരത്തിൽ
ശിവാരാധനക്കു പ്രാധ്യാന്യം നൽകുന്ന മഹാശിവരാത്രിയിൽ സാധാരണയായി ഭക്തർ ശൈവമായ പ്രാർത്ഥനകളാണ് ഉരുവിടുക. എന്നാൽ മഹാവിഷ്ണുവിന്റെ നാമങ്ങളായ ഗോവിന്ദാ ഗോപാലാ എന്ന് വിളിച്ചു കൊണ്ട് ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നകൗതുകകകരമായ ഒരാചാരമുണ്ട് കന്യാകുമാരിയിൽ. മഹാശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിലെ കൽക്കുളം വിളവങ്കോട് താലൂക്കുകളിൽ ഭക്തർ നടത്തുന്ന ശിവാലയ ഓട്ടമാണിത്. ഈ താലൂക്കുകളിലെ 12 ശിവക്ഷേത്രങ്ങളിൽ ഒരു രാത്രിയും പകലും കൊണ്ട് ദർശനം നടത്തുക എന്നതാണ് ഈ ആചാരം . കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം ദിവസം മുഴുവനുമാണ് ശിവാലയഓട്ടം നടക്കുന്നത് .
ശിവാലയ ഓട്ടം സംബന്ധിച്ച് വ്യത്യസ്ത കഥകൾ ഭക്തർക്കിടയിൽ പ്രചരിക്കുന്നുണ്ട്. ഗൗതമമുനി പിൻജന്മത്തിൽ വ്യാഘ്രപാദനായി ജനിച്ചു. ഈ വ്യാഘ്രപാദ മഹർഷി മലയാളികൾക്ക് പരിചിതനാണ്. തന്റെ ദർശനത്തിനായി കൊടും തപസ്സ് അനുഷ്ടിച്ച വ്യാഘ്രപാദന്റെ മുന്നിൽ ശിവൻ പാർവതീ സമേതനായി പ്രത്യക്ഷപ്പെട്ട ദിവസമാണ് പ്രശസ്തമായ വൈക്കത്തഷ്ടമി ആചരിക്കുന്നത്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഒരു വ്യാഘ്രപാദത്തറയുമുണ്ട്. അതീവ ഭക്തനായിരുന്ന അദ്ദേഹം ശിവനെ ദീര്‍ഘകാലം തപസ് ചെയ്ത് രണ്ട് വരങ്ങള്‍ നേടി.
ശിവപൂജയ്‌ക്കായി പോറലേല്ക്കാത്ത പൂക്കളിറുക്കാന്‍ കൈനഖങ്ങളില്‍ കണ്ണ് വേണം.ഏത് മരത്തിലും കയറി പൂജയ്‌ക്ക് വേണ്ടുന്ന പൂക്കള്‍ ശേഖരിക്കാന്‍ വേണ്ടി കാലില്‍ പുലിയെപ്പോലെ നഖങ്ങളുള്ള പാദങ്ങള്‍ വേണം എന്നിവയായിരുന്നു അവ. അങ്ങിനെയാണ് വ്യാഘ്രപാദമുനിയെന്ന പേര് സിദ്ധിച്ചത്.
മഹാഭാരതവുമായി ബന്ധപ്പെട്ട കഥയിൽ ,കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് പാണ്ഡവര്‍ രാജസൂയയാഗം നടത്തിയപ്പോൾ മഹാമുനിമാരെ ഒക്കെ അതിലേക്ക് ക്ഷണിച്ചിരുന്നു. വ്യാഘ്രപാദമുനിയെ യജ്ഞത്തിന് ക്ഷണിക്കാനായി പോയത് ഭീമസേനനാണ്. ആ യാത്രയിൽ ശ്രീകൃഷ്ണന്‍ ഭീമസേനനെ പന്ത്രണ്ട് രുദ്രാക്ഷങ്ങള്‍ ഏല്‍പ്പിച്ചിരുന്നു. താമ്രപര്‍ണ്ണീ നദിക്കരയിൽ തപസ്സനുഷ്ഠിച്ചിരുന്ന വ്യാഘ്രപാദമുനിയുടെ അടുക്കലെത്തിയ ഭീമൻ അദ്ദേഹത്തെ തപസ്സില്‍ നിന്നുണര്‍ത്തുവാനായി “ഗോവിന്ദാ ഗോപാല” എന്ന് വിളിച്ചു. വിഷ്ണുനാമം കേട്ടു കോപിച്ച ശൈവഭക്തനായ മുനി തപസ്സിൽ നിന്നുണർന്നു, തന്റെ തപഭംഗം വരുത്തിയ ഭീമന്‍റെ പുറകേ ഓടിച്ചെന്നു. ഭീമന്‍ ഓടുന്നതിനിടയില്‍ കൈവശമുളള രുദ്രാക്ഷത്തിലൊന്ന് ഒരു സ്ഥലത്ത് നിക്ഷേപിച്ചു. ആ രുദ്രാക്ഷം ഒരു ശിവലിംഗമായി മാറി. ശിവലിംഗം കണ്ട് മുനിയുടെ ക്രോധം ശമിച്ചു. മുനി കുളിച്ച് ശുദ്ധനായി, അവിടെ പൂജ ചെയ്തു. വീണ്ടും ഭീമൻ മുനിയെ പ്രകോപിപ്പിച്ചു .മുനി പിന്നാലെ ഓടി. ഇങ്ങിനെ പന്ത്രണ്ട് രുദ്രാക്ഷവും ഉപയോഗിച്ചു ഭീമൻ രക്ഷപെട്ടു. ഓരോ ശിവലിംഗ പ്രതിഷ്ഠയും ഓരോ ക്ഷേത്രമായി തീര്‍ന്നു. എന്നിട്ടും മുനിയുടെ കോപം ശമിച്ചില്ല. അപ്പോൾ ശ്രീകൃഷ്ണൻ അവിടെ പ്രത്യക്ഷപ്പെട്ടു. വ്യാഘ്രപാദമുനിക്ക് ശിവന്‍റെ രൂപത്തിലും ഭീമന് വിഷ്ണുവിന്‍റെ രൂപത്തിലും ദര്‍ശനം നൽകി. അവിടെ ശങ്കരനാരായണ പ്രതിഷ്ഠയുണ്ടായി. ശിവനും വിഷ്ണുവും ഒന്നാണെന്ന് തിരിച്ചറിഞ്ഞ മഹര്‍ഷി തൃപ്തനായി. ധർമ്മപുത്രന്റെ രാജസൂയയാഗത്തില്‍ പങ്കെടുത്തു.
അങ്ങിനെ മുനിയിൽ നിന്ന് രക്ഷപെടാനായി “ഗോവിന്ദാ ഗോപാല” എന്ന് വിളിച്ചുകൊണ്ട് ഭീമന്‍ നടത്തിയ ഓട്ടത്തെ അനുസ്മരിച്ചാണ് ശിവാലയഓട്ടം നടക്കുന്നത്.”ഗോവിന്ദാ ഗോപാല” എന്ന് വിളിച്ചുകൊണ്ട് ഭക്തർ ഓടിയും നടന്നും 110 കൊലോമീറ്റർ ദൂരം താണ്ടി
കന്യാകുമാരി ജില്ലയിലെ 12 ശിവാലയങ്ങളിൽ ദർശനം നടത്തുന്നു.ശിവാലയ ഓട്ടത്തിന് തയ്യാറെടുക്കുന്ന ഭക്തന്‍ന്മാരെ “ഗോവിന്ദന്‍മാര്‍’ എന്ന് പറയുന്നു.
ശിവാലയ ഓട്ടയിൽ പങ്കെടുക്കുന്ന ഭക്തർ കുംഭ മാസത്തിലെ ഏകാദശിക്ക് ഒരാഴ്ച മുന്‍പ് മാലയിട്ട് വ്രതം ആരംഭിക്കുന്നു.21 ദിവസമാണ് വ്രതം. പിന്നെ രാവിലെയും വൈകിട്ടും കുളിച്ച് ശിവക്ഷേത്രങ്ങളിൽ പോയി ശിവനാമം ജപിച്ച് പ്രാർത്ഥിക്കുന്നു. മാംസഭക്ഷണം ഒഴിവാക്കി വ്രതാനുഷ്ഠാനങ്ങളോടെ ശിവരാത്രിക്കായി കാത്തിരിക്കുന്നു .ഈ ദിവസങ്ങളില്‍ സ്വന്തം ഗൃഹത്തില്‍ നിന്ന് ഭക്ഷണം കഴിക്കാറില്ല. ക്ഷേത്രത്തിലെ നിവേദ്യച്ചോറാണ് ഭക്ഷണം. രാത്രി ഇളനീരും കരിക്കും പഴവും മാത്രം. ത്രയോദശി നാളില്‍ ഉച്ച്ക്ക് ആഹാരം കഴിഞ്ഞ് മുഞ്ചിറയാറ്റിൽ കുളിച്ച് ഈറനോടെ ഒന്നാം ശിവാലയമായ മുഞ്ചിറ തിരുമലക്ഷേത്രത്തിൽ ദീപാരാധന ദര്‍ശിച്ച് ഓട്ടമാരംഭിക്കുന്നു.
വെളളമുണ്ടും അതിന് മേല്‍ ചുറ്റിയ ചുവന്ന കച്ചയുമായിരുന്നു പണ്ടുള്ള വേഷം.ഇപ്പോഴത് കാവിമുണ്ടായി മാറി. ഷർട്ട് ധരിക്കാറില്ല. ചെല്ലുന്ന ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെ വീശാനായി കയ്യിൽ വിശറിയുണ്ടാകും. വിശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചികളുണ്ടാകും. ഒന്നില്‍ ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്രസാദ ഭസ്മവും മറ്റേതില്‍ വഴിയാത്രയ്‌ക്കാവശ്യമായ പണവും സൂക്ഷിക്കും. യാത്ര കറുത്ത വാവ് ദിവസമായതിനാൽ പണ്ടൊക്കെ ചൂട്ടുകറ്റ ഉപയോഗിക്കുന്ന രീതി ഉണ്ടായിരുന്നു. ഇപ്പോൾ വെളിച്ചമുണ്ട് എങ്കിലും ടോർച്ചു പയോഗിക്കുക സാധാരണമാണ്.
ഭക്തർ സംഘം സംഘമായി ഓടി പന്ത്രണ്ട് ക്ഷേത്രത്തിലും എത്തുന്നു.തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടയ്‌ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നിവയാണ് 12 ശിവാലയ ക്ഷേത്രങ്ങൾ. ഓരോ ക്ഷേത്രത്തിലും എത്തുമ്പോൾ കുളിച്ച് ഈറനോടെ വേണം ദര്‍ശനം നടത്തുവാന്‍. വഴിയിലെമ്പാടും പാനകം, ചുക്കുവെളളം, ആഹാരം എന്നിവ കൊടുക്കും . ഒടുവിലത്തെ ശിവക്ഷേത്രമായ തിരുനട്ടാലെത്തി ഓട്ടം സമാപിക്കുന്നു.ഓട്ടത്തിൽ മുഴുവൻ സമയവും “ഗോവിന്ദാ ഗോപാല’ ശരണം പോലെ വിളിക്കുന്നു. തിരുനട്ടാലത്തെ ശങ്കരനാരായണന്റെ രൂപത്തിലുള്ള സ്വാമി ശൈവ-വൈഷ്ണവ ഐക്യത്തിന്റെ പ്രകടനമാണ്.
തിരുനട്ടാലത്ത് ഓട്ടം അവസാനിക്കുന്നില്ലെന്നും ഒന്നാം ഘട്ടമാണ് ഇവിടെ പൂര്ണമാകുന്ന തെന്നും ചിലർ വിശ്വസിക്കുന്നു.അവർ അവിടെ നിന്നും ശുചന്ദ്രത്തേക്കോ തിരുവട്ടാറി ലേക്കോ ഓട്ടം തുടരുന്നു. അവിടങ്ങളിൽ പോയി യഥാക്രമം സ്ഥാണു മാലയനെയോ ആദികേശവപ്പെരുമാളിനെയോ ദർശിച്ച് ഓട്ടം അവസാനിപ്പിക്കുന്നു.
ഈ വർഷം (2023 ) ശിവരാത്രി ഫെബ്രുവരി 18നാണ്, കന്യാകുമാരിയിലെ ക്ഷേത്രങ്ങളിലേ ക്കോടിയെത്തുന്ന ഭക്തർ ഫെബ്രുവരി 17ന് ഉച്ചയ്ക്ക് ശേഷമാണ് ഓട്ടം തുടങ്ങുന്നത്. ഫെബ്രുവരി 19-ന് രാവിലെ ചടങ്ങ് സമാപിക്കും.ശിവാലയ ഓട്ടത്തിൽ പങ്കെടുക്കാൻ മലയാളി ഭക്തരുടെ തിരക്കാണ് .പണ്ടുകാലത്ത് എല്ലാ ഭക്തരും നടക്കുകയും ഓടുകയും ചെയ്യുമായിരുന്നു. സമീപ വർഷങ്ങളിൽ പരിമിതമായ ഭക്തർ മാത്രമാണ് നടന്ന് ഓടുന്നത്. എന്നാലിന്ന് ഇരുചക്രവാഹനങ്ങളിലും മറ്റു വാഹനങ്ങളിലാണ് മിക്കവരും ഈ ഓട്ടത്തിൽ പങ്കെടുക്കുന്നത്. ശിവാലയഓട്ടത്തോടനുബന്ധിച്ച് കന്യാകുമാരി ജില്ലയ്‌ക്ക് സാധാരണ പ്രാദേശിക അവധി പ്രഖ്യാപിക്കാറുണ്ട്.
Comments