കൃഷ്ണപ്രിയ
പൂർവ്വാശ്രമത്തിൽ മഹേന്ദ്രപല്ലവ മഹാരാജാവിന്റെയും നരസിംഹവർമ്മന്റെയും സൈന്യാധിപനായ പ്രാണജ്യോതിക്ക് കണ്ണടച്ച് വെട്ടിയാലും ലക്ഷ്യം തെറ്റില്ലെന്നുറപ്പു ണ്ടായിരുന്നു. മനസ്സ് പരമശിവനിലുറപ്പിച്ച് കൊണ്ട്, കണ്ണടച്ച് ആ അച്ഛൻ തന്റെ മകന്റെ കഴുത്ത് ലക്ഷ്യമാക്കി വാൾ ആഞ്ഞു വീശി. അങ്ങനെ ഒറ്റ വെട്ടിന് തന്നെ ആ അച്ഛൻ അഞ്ചു വയസ്സായ മകന്റെ ശിരസറുത്ത് താഴെയിട്ടു.
അച്ഛൻ മകന് പകരമായി ആടിനെ ബലിയർപ്പിച്ച കഥ കേട്ടിട്ടുണ്ടെങ്കിലും , സ്വന്തം മകനെ , അതും ശൈശവം പിന്നിടാത്ത കുട്ടിയെ സമർപ്പിച്ച കഥ മുമ്പ് കേട്ടിട്ടുണ്ടൊ? ഇല്ലല്ലോ? ന്നാപ്പിന്നെ ശിവരാത്രിയായിട്ട് ആ കഥ ഒന്ന് കേട്ടാലോ ?
പ്രാണജ്യോതി ചില്ലറക്കാരനായിരുന്നില്ല. പല്ലവരാജ്യത്തെ സൈന്യാധിപനായിരുന്നു. അനേക യുദ്ധങ്ങളിൽ വിജയം വരിച്ച് പല്ലവന്മാരുടെ മാനം കാത്തവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. അങ്ങനെയിരിക്കെ പ്രാണ ജ്യോതിക്ക് ഈ രക്തച്ചൊരിച്ചിൽ മടുത്തു. അദ്ദേഹം നരസിംഹവർമ്മ മഹാരാജാവിനോടനുവാദം വാങ്ങി ജോലിയുപേക്ഷിച്ച് അഹിംസാലുവായി ശൈവ മാർഗം സ്വീകരിച്ചു .
ശൈവനായ പ്രാണജ്യോതി പിൽക്കാലത്ത് തിരുത്തൊണ്ട നായനാർ എന്നറിയപ്പെട്ടതെ ങ്ങനെയാണ് ? അതേക്കുറിച്ചാണ് പറയാനുള്ളത്. ശിവന്റെയും ശിവഭക്തരുടെയും ചെറിയ സേവകൻ എന്നാണത്രേ പ്രാണജ്യോതി സ്വയം കരുതിയിരുന്നത്. എന്നാൽ തന്റെ ഭക്തൻ അത്ര ചെറിയവനല്ല എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം ഭഗവാനുണ്ടല്ലോ. ഭഗവാൻ സ്വയം അതിനുള്ള വഴിയൊരുക്കി. പ്രാണജ്യോതിക്ക് ഒരു വ്രതമുണ്ടായിരുന്നുവത്രേ. ഒരു ശിവഭക്തനെങ്കിലും ഭക്ഷണം നൽകിയ ശേഷമേ സ്വയം ഭക്ഷണം കഴിക്കു എന്ന ഒരു വ്രതം. വർഷങ്ങളോളം ആവ്രതം അദ്ദേഹവും ഭാര്യയായ തിരുവെങ്കാട്ട് നങ്കൈയാറും പാലിച്ചു പോന്നു. അവർക്ക് ഒരു മകനുണ്ടായപ്പൊൾ അവനവർ ചീരാളനെന്ന് (ക്ഷീരാളൻ) പേരിട്ടു.
അങ്ങനെയിരിക്കെ ഒരു ദിവസം പ്രാണജ്യോതിക്ക് തന്റെ വ്രതം മുറിക്കുവാനാളെ കിട്ടിയില്ല. അന്വേഷിച്ച് നടന്ന് വലഞ്ഞപ്പൊഴാണ് തൊട്ടുമുമ്പിൽ പ്രാകൃത വേഷധാരിയായ ഒരു അഘോരിയെ കണ്ടത്. തേടിയ വള്ളി കാലിൽ ചുറ്റിയത് പോലെ പ്രാണ ജ്യോതി അദ്ദേഹത്തെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാനായി ക്ഷണിച്ചു.
തന്നെപ്പോലൊരാളെ വീട്ടിലേക്ക് ക്ഷണിക്കും മുമ്പ് ഒരായിരം ആവർത്തിയെങ്കിലും ആലോചിച്ചിട്ടു വേണമെന്ന് സിരുത്തൊണ്ടരെ തീക്ഷ്ണമായി നോക്കിക്കൊണ്ട് ആ സന്യാസി പറഞ്ഞു. എന്ത് തന്നെയായാലും ചെയ്യാമെന്ന് പ്രാണജ്യോതി ആവർത്തിച്ചു പറഞ്ഞപ്പൊൾ തനിക്ക് മനുഷ്യമാംസം വേണമെന്നാണ് അഘോരി പറഞ്ഞത്. അപ്പൊഴും സ്വന്തം മാംസം നൽകാമെന്ന് മനസ്സിലുറപ്പിച്ച് പ്രാണജ്യോതി അത് സമ്മതിച്ച് അഘോരിയെക്കൂട്ടി വീട്ടിലേക്ക് പോയി.
വീട്ടിലെത്തി ഉപചാരങ്ങൾക്ക് ശേഷം ഭക്ഷണകാര്യത്തിലെക്ക് കടന്നു. പ്രാണജ്യോതി തന്റെ മാംസമെടുത്ത് പാകം ചെയ്യാമെന്ന വിവരം പറഞ്ഞപ്പോൾ അഘോരി കോപം കൊണ്ട് ജ്വലിച്ചു. കർമ്മഗതികൾ കൊണ്ട് മലീമസമായ മുതിർന്ന മനുഷ്യരുടെ മാംസത്തെ സ്വീകരിക്കേണ്ട ഗതികേട് തനിക്കില്ല എന്ന് ശബ്ദമുയർത്തി കയർത്തു. തനിക്ക് വേണ്ടത് 5 വയസ്സു തികയാത്ത ഒരു കുഞ്ഞിന്റെ മാംസമാണെന്നും എന്നാൽ മാത്രമേ ആ ശരീരത്തിന്റെ കർമ്മഗതി തന്നെ ബാധിക്കാതിരിക്കു എന്ന് അദ്ദേഹം പറഞ്ഞു.
ഇത് കേട്ട പ്രാണജ്യോതിയും നങ്കൈയാറും ഒരുപോലെ വിയർപ്പിൽ കുളിച്ച് പരവശരായി. അടക്കാനാവാത്ത പാരവശ്യത്തോടെ അവർ ചീരാളനെ വിളിച്ചു. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അവൻ ഒട്ടും താമസിക്കാതെ ഓടിയെത്തി. അവനോടിക്കാര്യം പതുക്കെ പറഞ്ഞപ്പോൾ തന്റെ ശരീരം മറ്റൊരാളുടെ വിശപ്പടക്കാനുപകരിക്കുന്നതിൽ അവന് സന്തോഷം മാത്രമാണ് തോന്നിയത്. അങ്ങനെയാണ് പ്രാണജ്യോതി തന്റെ കണ്ണുകളടച്ച് വാളെടുത്ത് വീശിയത്. ശേഷം അഘോരിയാവശ്യപ്പെട്ട പോലെ പാകം ചെയ്ത് നൽകി.
അപ്പൊഴാണ് വീട്ടുകാർ ആരെങ്കിലും തനിക്കൊപ്പം ഭക്ഷണം കഴിച്ചില്ലെങ്കിൽ താൻ കഴിക്കില്ല എന്ന് അഘോരി ശഠിച്ചു പറഞ്ഞത്. വീട്ടിലുള്ള കുട്ടിയെ വിളിക്കാനും അവരുടെ കൂടെ ഭക്ഷണം കഴിക്കാനാണ് തനിക്കിഷ്ടമെന്നും അഘോരി പറഞ്ഞതോടെ പ്രാണജ്യോതി സർവ്വാംഗവും തളർന്ന് നിന്നു. ഒന്ന് രണ്ടു പ്രാവിശ്യം പറഞ്ഞിട്ടും പ്രാണ ജ്യോതി കുട്ടിയെ വിളിക്കാൻ കൂട്ടാക്കാതിരുന്നപ്പോൾ അഘോരിയുടെ മുഖഭാവം മാറി, കണ്ണുകൾ ചുവന്ന് ഉഗ്രശബ്ദത്തിൽ അലറിക്കൊണ്ട് മകന്റെ പേര് വിളിക്കാനാവശ്യപ്പെട്ടപ്പൊൾ സ്വയമറിയാതെ പ്രാണജ്യോതി സ്വന്തം കൈകൾ കൊണ്ട് വെട്ടിക്കൊന്ന ആ മകന്റെ പേരുറക്കെ വിളിച്ചു. ഒന്നും സംഭവിക്കാത്ത മട്ടിൽ അപ്പായെന്ന് വിളിച്ച് പുറമേ നിന്ന് ഓടി വരുന്ന ചീരാളനെയാണ് തുടർന്ന് പ്രാണജ്യോതി കണ്ടത്. ഞെട്ടിത്തരിച്ച് അഘോരിയെ നോക്കിയ പ്രാണജ്യോതിയപ്പൊൾ ആ തിരുജഡയിൽ തെളിഞ്ഞു വരുന്ന ചന്ദ്രക്കലയാണ് കണ്ടത് .. പത്നിയോടൊപ്പം അഘോരിയുടെ കാല്ക്കൽ അദ്ദേഹം സാഷ്ടാംഗം നമസ്ക്കരിച്ചു.
അങ്ങനെയാണ് ഭഗവാൻ മഹശ്വരൻ പ്രാണജ്യോതിയെന്ന മനുഷ്യനെ തിരുത്തൊണ്ട നായനാരെന്ന പരമ ഭക്തനാക്കിയതത്രേ !
കഥ കേട്ട ശേഷം ഈ ഭഗവാനെന്തൊരു സാഡിസ്റ്റാണെന്ന് തോന്നിയവരുണ്ടൊ? എന്നാലങ്ങനെയല്ല ! ഭക്തന്റെ മാറ്റുരച്ച് തങ്കം പോൽ തിളക്കിയെടുത്ത് അമരനാക്കെണ്ടത് ഭഗവാന്റെ ഉത്തരവാദിത്വമാണ്. പക്ഷെ പലർക്കുമതിന്റെ ഗുരുത്വം താങ്ങാനാവില്ല. അവരിടക്ക് കൊഴിഞ്ഞു വീണുപോകും. അങ്ങനെ വീണുപോകാതെ അവിടത്തെ പാദങ്ങളിൽ മുറുകെ പിടിച്ചിരുന്നാൽ അമരത്വമുറപ്പാണ്. വീണ്ടും വീണ്ടുമത് മനസ്സിലുറപ്പിച്ച് കൊണ്ട് ഈ ശിവരാത്രിയെ വരവേൽക്കാം.
Comments