പൗരാണികവും ചരിത്രപരവുമായ അവശേഷിപ്പുകൾ ഇന്നും നിലനിൽക്കുന്ന ദക്ഷിണ ഭാരതത്തിലെ മഹാക്ഷേത്രങ്ങളിൽ ഏറ്റവും പ്രശസ്തമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. ചരിത്ര രേഖകളിൽ പെരുംചെല്ലൂർ, പെരുംതൃക്കോവിൽ, തളിപ്പറമ്പ് ക്ഷേത്രം എന്നീ പേരുകളിലാണ് ഈ ദേവഭൂമി ഇടം നേടിയിട്ടുള്ളത്. കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. രാജാക്കൻമാരുടെ രാജാവായാണ് ഇവിടെ ശിവഭഗവാനെ ആരാധിച്ച് പോകുന്നത്.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിൽക്കുന്ന ക്ഷേത്രമാണിത്. ആധുനിക പുനുരുദ്ധാരണ പ്രവർത്തനങ്ങൾ അനാവശ്യമായി കടന്നു ചെന്നിട്ടില്ല ഈ ക്ഷേത്ര ഭൂമിയിൽ. അതിനാൽ തന്നെ ആത്മീയവും പൗരാണികവുമായ ഭാവത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. ആയിരക്കണക്കിന് വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ ഐതിഹ്യം സതീദേവിയുമായി ബന്ധപ്പെട്ടതാണ്. ദക്ഷയാഗത്തിൽ സതീ ദേവിയുടെ സ്വയം ദഹനത്തിനും ശിവതാണ്ഢവത്തിനും ശേഷം ദേവിയുടെ ശിരസ് പതിച്ചത് ഈ ദേവഭൂമിയിലാണ് എന്നാണ് ഐതിഹ്യം.
തളിക വട്ടം എന്ന തളിപ്പറമ്പ്…
കൃതായുഗത്തിലാണ് ക്ഷേത്ര പ്രതിഷ്ഠ നടന്നത് എന്നാണ് വിശ്വാസം. വിശ്വകർമാവിനാൽ നിർമ്മിക്കപ്പെട്ട മൂന്നു ശിവലിംഗങ്ങൾ മാന്ധാതാവ്, മുചുകുന്ദൻ, ശതസോമൻ എന്നിവർക്ക് ശ്രീപാർവതി ദാനം ചെയ്തു. ഈ ശിവലിംഗങ്ങൾ ഓരൊറ്റ ജീവിയുടെയും ശവശരീരങ്ങൾ അടക്കം ചെയ്യാത്ത സ്ഥലത്ത് പ്രതിഷ്ഠിച്ച് പൂജിച്ചാൽ ഐശ്വരമുണ്ടാകുമെന്ന് ദേവി അരുൾ ചെയ്തു. അത്തരത്തിലൊരു സ്ഥലം കണ്ടെത്താൻ ശ്രമിച്ചപ്പോൾ ഒരു ചെറുതളികമാത്രം വയ്‌ക്കാൻ പറ്റുന്ന സ്ഥലം കണ്ടെത്തി. അതാണ് ‘തളിക’ വട്ടം എന്നറിയപ്പെടുന്ന തളിപ്പറമ്പ്. എന്നാൽ ഇതിൽ ആദ്യ രണ്ടു ശിവലിംഗങ്ങളും ഭൂമിയിൽ താഴ്ന്നു പോയി. മൂന്നാമത്തെ ശിവലിംഗം ശതസോമൻ എന്ന രാജാവ് ഇതേ സ്ഥലത്ത് അഗസ്ത്യഹർഷിയെക്കൊണ്ട് പ്രതിഷ്ഠിച്ചു. ഇതാണ് ഇന്നു കാണുന്ന ശിവലിംഗവും പിന്നീടുണ്ടായ മഹാക്ഷേത്രവും. മൂഷക രാജവംശത്തിലെ (കോലത്തുനാട്) രാജാവായിരുന്നു ശിവഭക്തനായ ശതസോമൻ.
അന്ന് കത്തിച്ച നെയ് വിളക്ക് ഇന്നും കെടാതെ ഇവിടത്തെ ശ്രീകോവിലിൽ തെളിയുന്നു. ഇവിടത്തെരാജാക്കൻമാർ രാജർഷികൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവർ പ്രതിഷ്ഠിച്ചതുകൊണ്ടാണ് മഹാക്ഷേത്രത്തിന്റെ പേര് രാജരാജേശ്വര ക്ഷേത്രം എന്ന് പരിണമിച്ചത്. ഒരു ബുധനാഴ്ച ദിവസമാണത്രേ പ്രതിഷ്ഠ നടന്നത്. ഇക്കാരണത്താൽ ബുധനാഴ്ച ക്ഷേത്രദർശനത്തിനു വളരെ പ്രാധാന്യം കൽപിക്കുന്നു. പണ്ട് ശിവരാത്രി മുതൽ അറുപത്തിനാല് ദിവസത്തെ ഉത്സവം ഇവിടെ ഉണ്ടായിരുന്നു. ശൈവ-വൈഷ്ണവ സങ്കൽപങ്ങൾ ഇഴ ചേരുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഗണപതി, സുബ്രഹ്‌മണ്യൻ, മഹാകാളൻ, നന്ദികേശൻ, പാർവ്വതി, യക്ഷി, വൃഷഭൻ, പുറത്തുള്ള ഭൂതനാഥനും ചിറവക്കിലുള്ള ശ്രീകൃഷ്ണനും ഇവിടെ ഉപദേവന്മാരാണ്.
ക്ഷേത്രദർശനത്തിനെത്തുന്നവർ ആദ്യമായി ആശ്രമത്ത് ചിറയെന്നറിയപ്പെടുന്ന ക്ഷേത്രത്തിൽ നിന്നു 400 മീറ്റർ തെക്കു ഭാഗത്തുള്ള ചിറയിൽ സ്നാനം ചെയ്തു വേണം ഭഗവദ് ദർശനത്തിനു വരാൻ. നാല് ഏക്കറോളം വിസ്തൃതിയുള്ള ഈ ചിറയുടെ കിഴക്കേക്കരയിലായിരുന്നത്രെ അഗസ്ത്യ മഹർഷിയുടെ ആശ്രമം. വളരെക്കാലം മഹാദേവന്റെ ഉച്ചപൂജ അഗസ്ത്യമഹർഷിയായിരുന്നുവത്രേ നിർവഹിച്ചിരുന്നത്. ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പു വരെയും ഇവിടെ ഉച്ചപ്പൂജയ്‌ക്ക് ചില നിഗൂഢമന്ത്രങ്ങൾ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ഇവിടത്തെ നമസ്‌ക്കാര മണ്ഡപത്തിനും പ്രത്യേകതകളുണ്ട്. രാവണവധത്തിനു ശേഷം അയോധ്യയിലേക്കു മടങ്ങവേ ശ്രീരാമ ഭഗവാൻ നമസ്‌ക്കാരമണ്ഡപത്തിൽ കയറി വന്ദിച്ചിരുന്നു. അതിനാൽ പിന്നീട് ആരും തന്നെ രാജരാജേശ്വര ക്ഷേത്ര മണ്ഡപത്തിൽ കയറി നമസ്‌ക്കരിക്കാറില്ല. ക്ഷേത്ര മതിലകത്തിന്റേയും, ദീർഘചതുരാകൃതിയിലുള്ള ഇവിടുത്തെ ശ്രീകോവിലിലിന്റെയും നിർമ്മിതി വളരെ പ്രത്യേകതയേറിയതാണ്. രണ്ട് തട്ടുകളായി നിർമ്മിച്ചിരിക്കുന്ന ശ്രീകോവിലും, അതിനുമുൻപിലുള്ള വളരെവലിപ്പമേറിയ നമസ്‌കാര മണ്ഡപവും പുരാതന ക്ഷേത്ര വാസ്തു നിർമ്മിതിയുടെ മഹാത്മ്യം വിളിച്ചൊതുന്നു.
ഗംഗാനദിയും ശ്രീപാർവ്വതി സാന്നിദ്ധ്യവും…
ക്ഷേത്രത്തിനകത്ത് ഗംഗാനദിയുടെ സാന്നിദ്ധ്യമുണ്ട്. ആദ്യ കാലത്ത് കിണർ നിർമ്മിച്ചിട്ടും പൂജയ്‌ക്കുള്ള ജലം ലഭിക്കാത്തതിനാൽ ഒടുവിൽ പരശുരാമൻ ഗംഗ നദിയെ ആവാഹിച്ചുവരുത്തിയെന്നാണ് ഐതിഹ്യം. ഇവിടത്തെ ജലമാണ് ക്ഷേത്രാവശ്യത്തിനായി ഉപയോഗിക്കുന്നത്. കാണാൻ ശൈവസ്വരൂപമെങ്കിലും ശിവന്റേതായ പ്രത്യേകതകളൊന്നും നിത്യച്ചടങ്ങുകൾക്കില്ല. ശിവരാത്രി, പ്രദോഷം എന്നീ ദിനങ്ങൾക്ക് ഇവിടെ പ്രത്യേകതകളില്ല. ശംഖധ്വനി പതിവില്ല. തുളസിക്കതിർ മാത്രമേ അർച്ചനയ്‌ക്ക് ഉപയോഗിക്കൂ. കൂവളപ്പൂവ് ക്ഷേത്രത്തിൽ പൂജയ്‌ക്ക് എടുക്കുന്നതിനു വിലക്കുണ്ട് ശ്രീ പാർവതിയുടെ നട ഒരിക്കലും തുറക്കാറില്ല. വാതിലിൽ കാണുന്ന ചെറിയ ദ്വാരത്തിൽ കൂടി നോക്കിയാൽ ശ്രീപാർവതിയുടെ വലിയ ദാരുവിഗ്രഹവും കണ്ണാടി വിഗ്രഹവും കാണാം.സാമൂതിരി രാജാവ് തീപ്പെട്ടാൽ ദേവന് പുല ആചരിക്കുന്ന അത്യപൂർവമായ സമ്പ്രദായം ഈ ക്ഷേത്രത്തിലുണ്ടായിരുന്നു.
അന്നപൂർണേശ്വരിയും ചെങ്ങന്നൂർ മഹാദേവ ക്ഷേത്രവും..
ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറു മൂലയിൽ ‘അന്നപൂർണേശ്വരി’ എന്നെഴുതിയ ചൂണ്ടു പലകയുണ്ട്. ഇവിടെ നിന്ന് ഏകദേശം 20 കി.മീ അകലെയാണ് ചെറുകുന്ന് അന്നപൂർണേശ്വരീ ക്ഷേത്രം. രാജരാജേശ്വരനുമായി പല പ്രകാരത്തിനും ചെറുകുന്നിലമ്മയ്‌ക്കു ബന്ധമുള്ളതായി ഐതിഹ്യമുണ്ട്. ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന് രാജരാജേശ്വരക്ഷേത്രവുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന ഐതിഹ്യം ഉണ്ട്. ദക്ഷയാഗത്തിൽ ദേഹത്യാഗം ചെയ്ത സതീദേവിയുെട തലഭാഗം വീണത് തളിപ്പറമ്പിലും ജനനേന്ദ്രിയമായ യോനിമണ്ഡലം വീണത് ചെങ്ങന്നൂരിലുമായിരുന്നു.
ദേവപ്രശ്നവും വീരശൃംഘല ബഹുമതിയും…
ക്ഷേത്രങ്ങളിൽ നടത്തുന്ന ദേവപ്രശ്നപരിഹാരങ്ങൾക്കായി ഇവിടെ വന്ന് ദേവദർശനം നടത്തുകയും കാണിക്ക അർപ്പിച്ച് ‘ദേവപ്രശ്നം’ വയ്‌ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു. ക്ഷത്രീയകലകൾക്കും മറ്റ് പാരമ്പര്യ കലകൾക്കും അംഗീകാരം കൊടുത്തിട്ടുള്ള ക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. ജ്യോതിഷം, വൈദ്യം, തർക്കം, വ്യാകരണം, കല മുതലായവയിൽ പ്രഗല്ഭരായിട്ടുള്ളവരെ സ്ഥാനമാനങ്ങൾ നൽകി ബഹുമാനിക്കുന്ന പതിവുണ്ടായിരുന്നു ക്ഷേത്ര മതിൽക്കെട്ടിന് പുറത്തുള്ള കൊട്ടുമ്പുറത്ത് വെച്ചാണ് പ്രസ്തുത ചടങ്ങ് നടക്കുന്നത്. ഒരു കലാകാരനു ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്നുള്ള ‘വീരശൃംഘല’.
പുലർച്ചെ നാലുമണി മുതൽ ഉച്ചയ്‌ക്ക് പന്ത്രണ്ട് മണി വരെയും വൈകിട്ട് അഞ്ച് മുപ്പതു മുതൽ രാത്രി എട്ട് വരെയുമാണ് ക്ഷേത്രത്തിലെ പൂജാസമയം. സ്ത്രീകൾക്ക് രാത്രി തിരുവത്താഴപൂജയ്‌ക്കു ശേഷം മാത്രമേ അകത്തു പ്രവേശനമുള്ളൂ. ഈ സമയത്ത് പാർവതി സമേതനായ ശിവൻ എന്നാണ് സങ്കൽപ്പം. നെയ്യമൃത്, നെയ്യ് വിളക്ക്, പൊന്നിൻ കുടം, വെള്ളിക്കുടം, സ്വർണപ്പട്ടം, സ്വർണതാലി, അശ്വമേധനമസ്‌കാരം, ആനയൂട്ട്, അന്നദാനം എന്നിവയാണ് പ്രധാനവഴിപാടുകൾ. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ രാജരാജേശ്വരന് നേദിക്കുവാനായി ചെറിയ മൺപാത്രങ്ങളിൽ നെയ്യ് ക്ഷേത്രത്തിലെ സോപാനനടയിൽ വയ്‌ക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ഇവിടെ എത്തുന്ന ഓരോ ഭക്തനും ഭഗവാന് നെയ്യമൃത് സമർപ്പിച്ച ശേഷമാണ് മടങ്ങുന്നത്.
ചരിത്രത്തിൽ നിന്നും…
ടിപ്പു വലിയൊരു സൈന്യവുമായി മലബാറിൽ കടക്കുകയും . മലബാറിലെ നിരവധി ക്ഷേത്രങ്ങൾ ടിപ്പുവിന്റെ പടയോട്ടത്തിൽ നശിപ്പിക്കുകയുണ്ടായതായി ചരിത്രം പറയുന്നുണ്ട്. അതിൽ ഏറെ നാശം സംഭവിച്ച രണ്ടുക്ഷേത്രങ്ങളിൽ ഒന്നാണിത്. രണ്ടാമത്തെ ക്ഷേത്രം പെരുവനം ക്ഷേത്രം ആയിരുന്നു. ഇവിടെ പണ്ട് ഏഴുനിലകളോടുകൂടിയ രാജഗോപുരമുണ്ടായിരുന്നു. ഇത് ടിപ്പുവിന്റെ ആക്രമണത്തിലാണ് തകർന്നതെന്ന് ചരിത്രം പറയുന്നു. ഇന്നും അതിന്റെ പൗരാണിക ശേഷിപ്പുകൾ ഇന്നും രാജരാജേശ്വര ക്ഷേത്രത്തിൽ കാണാനാവും.
Comments