ഗാന്ധിനഗർ: ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സോണിയാബെൻ ഗോകാനി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ സംഘടിപ്പിച്ച സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തിൽ ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്ജി സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് അരവിന്ദ് കുമാറിനെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്തിയതിനെ തുടർന്നുണ്ടായ ചീഫ് ജസ്റ്റിസ് സ്ഥാനത്തെക്കാണ് സോണിയാബെൻ ഗോകാനി നിയമിതയായത്.
ഫെബ്രുവരി 25-ന് ജസ്റ്റിസായി വിരമിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഗുജറാത്ത് ഹൈക്കോടതിയിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസായി നിയോഗിക്കപ്പെട്ടത്.
ഗുജറാത്ത് നിയമസഭാ സ്പീക്കർ ശങ്കർഭായ് ചൗധരി, സുപ്രീം കോടതി ജസ്റ്റിസ് ബെല്ലബെൻ ത്രിവേദി, സംസ്ഥാന നിയമ-നീതി മന്ത്രി ഋഷികേശ്ഭായ് പട്ടേൽ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
1961 ഫെബ്രുവരി 26-ന് ഗുജറാത്തിലെ ജാംനഗറിൽ ജനിച്ച സോണിയാബെൻ 1995 ജൂലൈ 10-ന് അഹമ്മദാബാദിലെ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ ജഡ്ജിയായി നേരിട്ട് ജുഡീഷ്യറിയിൽ ചേർന്നു. നിരവധി സിവിൽ, ക്രിമിനൽ വിഷയങ്ങളിൽ അദ്ധ്യക്ഷയായി. ജില്ലാ ജഡ്ജിമാരുടെ കേഡർ വരെയുള്ള ജുഡീഷ്യൽ ഓഫീസർമാരുടെ റിക്രൂട്ട്‌മെന്റിന്റെ രജിസ്ട്രാറായി. 2008 മാർച്ചിലാണ് ഗുജറാത്ത് ഹൈക്കോടതിയിൽ ജസ്റ്റിസായി ചുമതലയേറ്റത്.















