ബെംഗളൂരു: കർണാടകയിൽ മിച്ച ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കൊറോണ കാലത്തെ പ്രതിസന്ധിയെ സംസ്ഥാനം മറികടന്നെന്ന് ബജറ്റ് അവതരണ വേളയിൽ മുഖ്യമന്ത്രി പറഞ്ഞു. നികുതി വരുമാനത്തിൽ ചരിത്രനേട്ടം കൈവരിക്കാൻ സംസ്ഥാനത്തിന് സാധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 20 ശതമാനം അധിക നികുതി സ്വരൂപിക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. ചെലവിനേക്കാൾ കൂടുതൽ വരുമാനമുള്ള ബജറ്റാണ് മിച്ച ബജറ്റ് എന്ന് പറയുന്നത്.
കർഷക ക്ഷേമത്തിന് ഊന്നൽ നൽകുന്ന ബജറ്റാണ് ഇത്തവണത്തെ കർണ്ണാടക ബജറ്റ്. താങ്ങുവില നൽകാനായി മാത്രം 3500 കോടി രൂപ വകയിരുത്തി. കൂടാതെ കർഷകർക്ക് പലിശരഹിത വായ്പ പരിധി അഞ്ച് ലക്ഷമായി ഉയർത്തി. അതുപോലെ നികുതി രഹിത ഡീസൽ വിതരണം രണ്ട് ലക്ഷം കിലോ ലിറ്ററായി ഉയർത്തുകയും ചെയ്തു. കൂടാതെ ഭൂസിരി എന്ന പേരിൽ കർഷകക്ഷേമപദ്ധതിയും നടപ്പാക്കും. കർഷകർക്കും കുടുംബങ്ങൾക്കുമായുള്ള ഇൻഷൂറൻസ് പദ്ധതി – ജീവൻ ജ്യോതിക്ക് 150 കോടിയും വകയിരുത്തിയിട്ടുണ്ട്.
കർഷക സംഘങ്ങൾക്ക് പ്രത്യേക സഹായ പദ്ധതിയും ബജറ്റ് വിഭാവനം ചെയ്യുന്നു. ഓരോ കർഷക ഉത്പാദകസംഘങ്ങൾക്കും 10 ലക്ഷം വീതം നിക്ഷേപം സർക്കാർ വക നൽകും.
Comments