ഇന്ന് മഹാശിവരാത്രി. കുഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രിയായി ഭക്തർ ആഘോഷിക്കുന്നത്. ഇത്തവണത്തെ ശിവരാത്രി ശനി പ്രദോഷ ശിവരാത്രിയാണ്. ശനി പ്രദോഷ ശിവരാത്രി അത്യപൂർവ്വവും പുണ്യവുമാണ്. പാലാഴിമഥനം നടത്തിയപ്പോഴുണ്ടായ് വന്ന കാളകൂടവിഷം ലോകരക്ഷയ്‌ക്കായ് ശ്രീപരമേശ്വരൻ പാനം ചെയ്‌തെന്നും വിഷം ഭഗവാനെ ബാധിക്കാതിരിക്കാൻ പാർവ്വതിയും ദേവന്മാരും ഉറങ്ങാതെ വ്രതമനുഷ്ടിച്ച രാത്രിയാണ് ശിവരാത്രി എന്നുമാണ് ഐതിഹ്യം.
മറ്റൊരു ഐതിഹ്യം ത്രിമൂർത്തികളെ ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. മഹാവിഷ്ണുവിന്റെ നാഭിയിലുണ്ടായ താമരയിൽ ബ്രഹ്‌മാവ് ജന്മമെടുത്തു. ജലപ്പരപ്പിൽ കൂടി സഞ്ചരിച്ച ബ്രഹ്‌മാവിന് വിഷ്ണുവിനെ മാത്രമേ കാണാൻ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിന്റെ പിതാവായ വിഷ്ണു ആണ് ഞാൻ എന്ന് വിഷ്ണു മറുപടി നൽകി. ഉത്തരത്തിൽ അനിഷ്ടം പ്രകടിപ്പിച്ച ബ്രഹ്‌മാവും വിഷ്ണുവും തമ്മിൽ യുദ്ധം ആരംഭിച്ചു. ഇതിനിടയിൽ ഒരു ശിവലിംഗം ഇവർക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു.
ശിവലിംഗത്തിന്റെ മേലഗ്രവും കീഴഗ്രവും കാണാൻ കഴിയുമായിരുന്നില്ല. അഗ്രങ്ങൾ കണ്ട് പിടിക്കാൻ ബ്രഹ്‌മാവ് മുകളിലേക്ക് പോയി. വിഷ്ണു താഴേക്കും സഞ്ചരിച്ചു. വളരെ ദൂരം കഴിഞ്ഞിട്ടും ഇരുവർക്കും ലക്ഷ്യസ്ഥാനത്ത് എത്താനായില്ല. ഒടുവിൽ ഇരുവരും പഴയ സ്ഥലത്തേയ്‌ക്കു വന്നു. അപ്പോൾ മഹാദേവൻ പ്രത്യക്ഷപ്പെടുകയും ശിവഭക്തിയുടെ പ്രാധാന്യത്തെപ്പറ്റി ഇരുവർക്കും വിവരിച്ചു കൊടുത്തു. ഇത് മാഘമാസത്തിലെ കറുത്ത പക്ഷത്തിൽ ചതുർദശി രാത്രിയിലായിരുന്നുവെന്നാണ് വിശ്വാസം. ഈ ദിനമാണ് മഹാദേവനെ പ്രകീർത്തിച്ച് മഹാശിവരാത്രിയായി ആഘോഷിക്കുന്നു എന്നും ഐതിഹ്യമുണ്ട്.
കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷമുള്ള ആദ്യ മഹാശിവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി. ഏറ്റുമാന്നൂർ ,വൈക്കം , കൊട്ടാരക്കര , വടക്കും നാഥൻ, തൃപ്പങ്ങോട്, ശ്രീകണ്‌ഠേശ്വരം തുടങ്ങിയ മഹാ ക്ഷേത്രങ്ങളിൽ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പിതൃമോക്ഷ കർമങ്ങൾക്കായി വൻ ജനാവലി ഇന്ന് ആലുവ മണപ്പുറത്ത് എത്തും. മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ രാവിലെ ലക്ഷാർച്ചനയോടെ ആരംഭിക്കുന്ന ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 11 മണി വരെ തുടരും.
Comments