‘പുഴ മുതൽ പുഴ വരെ’ കേവലം ഒരു സിനിമയല്ല ഒരു സമരമാണെന്ന് സംവിധായകൻ രാമസിംഹൻ. ചരിത്രത്തെ ഛേദിക്കുന്നവർക്കെതിരെയുള്ള സിനിമയാണിത്. മലബാർ കലാപത്തിന്റെ യാഥാർത്ഥ്യം മറച്ചുവെച്ച് മറ്റൊരു കഥ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരുടെ തല നോക്കി കൊടുക്കുന്ന അടിയായിരിക്കും ‘1921 പുഴ മുതൽ പുഴ വരെ’. സത്യം പറയണം എന്ന് ആഗ്രഹിച്ചതു കൊണ്ടാണ് സിനിമ നിർമ്മിക്കാൻ ജനങ്ങൾ തന്നെ മുന്നോട്ട് വന്നതെന്നും ഇത് ജനങ്ങളുടെ ചിത്രമാണെന്നും രാമസിംഹൻ ജനം ടിവിയോട് പറഞ്ഞു.
‘സിനിമയുടെ പ്രഖ്യാപനം മുതൽക്കെ ചില കോണുകളിൽ നിന്നും പരിഹാസങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതിനെയല്ലാം ചിരിച്ചുകൊണ്ടാണ് നേരിട്ടത്. മലീമസമായ തരത്തിലുള്ള പരിഹാസങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിനൊക്കെയുള്ള മറുപടിയാണ് മാർച്ച് 3-ന് നൽകാൻ പോകുന്നത്. ഇതൊരു വലിയ സിനിമയല്ല, എന്നാൽ ഒരു വലിയ സിനിമയ്‌ക്ക് നൽകാൻ കഴിയുന്നതിനേക്കാൾ അനുഭവം ഈ കൊച്ചു ചിത്രം നൽകിയേക്കും. ജീവിതം ഏങ്ങനെ കാണിക്കുന്നു എന്നതിനും പറയാൻ ഉദ്ദേശിക്കുന്ന വിഷയം എങ്ങനെ ജനങ്ങളെ സ്പർശിക്കുന്നു എന്നതിലുമാണ് കാര്യം. എമ്പതു കോടിക്കാണ് വാരിയം കുന്നനെ വച്ച് പൃഥ്വിരാജ് പടമെടുക്കാനിരുന്നത്. അത് എവിടെയും എത്തിയില്ല. എന്നാൽ ഒരു ചുരുങ്ങിയ ചിലവിലാണ് യഥാർത്ഥ വാരിയം കുന്നൻ പുറത്തു വരാൻ പോകുന്നത്. അവർ ഒരു ചിത്രം സൃഷ്ടിക്കാൻ ശ്രമിച്ചു, ഞാൻ ഒരു കണ്ണാടി മാത്രം വച്ചു കൊടുത്തു, അത്രമാത്രം’.
‘സത്യ സന്ധമായ കാര്യങ്ങളാണ് ‘പുഴ മുതൽ പുഴ വരെ’ പറയുന്നത്. ഇതിൽ നുണയില്ല, എന്റെ പക്ഷവുമില്ല. ചരിത്രപക്ഷമാണ് ഈ സിനിമയുടെ മുഖം. അതുകൊണ്ട് തന്നെ നൊമ്പരങ്ങളുണ്ടാകും. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും രാഷ്‌ട്രീയ ഭേദമന്യേ ഹിന്ദുക്കൾ ചിത്രത്തിനു വേണ്ടി പണം അയച്ചു. ക്രിസ്ത്യാനികളും സഹായിച്ചു. കേരളത്തിൽ കേവലം ഒരു സമുദായത്തിന്റെ വോട്ടുകൾക്ക് വേണ്ടി കള്ളം സൃഷ്ടിക്കുകയാണ്. കേരളത്തിന്റെ ഭരണകൂടം അതിനൊപ്പം നിൽക്കുകയാണ്. കൊറോണയുടെ കാര്യം പറഞ്ഞ് ഷൂട്ടിംഗ് പല തവണ മുടക്കി. പത്തൊമ്പതാം നൂറ്റാണ്ട് പോലുള്ള സിനിമകളൊക്കെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് ഈ ചിത്രത്തിന് മാത്രം വിലക്ക് ഏർപ്പെടുത്തിയത്. ഈ സിനിമ ഇറങ്ങുന്നതും നോക്കി ഇതിനെ കൊല്ലാൻ വലിയ ഒരു ടീം വാളിന് മൂർച്ച കൂട്ടി കാത്തിരിപ്പുണ്ട്. അവരോട് പോയി പണി നോക്കാനേ പറയുന്നുള്ളു’- എന്ന് രാമസിംഹൻ പറഞ്ഞു.
Comments