തിരുവനന്തപുരം: കേരള എഞ്ചിനിയറിംഗ്/ഫാർമസി കോഴ്‌സ് പ്രവേശന പരീക്ഷ മെയ് 17ന് നടക്കും. ഒന്നാം പേപ്പറായ ഫിസിക്‌സ്-കെമിസ്ട്രി രാവിലെ 10 മുതൽ 12:30 വരെയും രണ്ടാം പേപ്പറായ കണക്ക് ഉച്ചകഴിഞ്ഞ് 2:30 മുതൽ അഞ്ചുവരെയുമാകും നടത്തുക. കൂടുതൽ വിവരങ്ങൾക്ക് http://www.cee.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന എൻട്രൻസ് പ്രോസ്‌പെക്ടസ് പരിഷ്‌കരണ സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ആയത്.
കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും സിലബസിലും ഫീസിലും മാറ്റമില്ല. എല്ലാ കോഴ്‌സുകൾക്കും അപേക്ഷിക്കാൻ ജനറൽ വിഭാഗത്തിന് 900രൂപയും പട്ടികജാതിക്കാർക്ക് 400രൂപയുമാണ് ഫീസ്. പട്ടികവർഗ്ഗക്കാർക്ക് ഫീസില്ല. ഓപ്ഷൻ രജിസ്‌ട്രേഷന് ഫീസീടാക്കാൻ പ്രോസ്‌പെക്ടസ് പരിഷ്‌കരണ സമിതി ശുപാർശ നൽകിയിട്ടുണ്ട്. അഖിലേന്ത്യാ മെഡിക്കൽ ക്വോട്ടയിലെ ഓപ്ഷൻ രജിസ്‌ട്രേഷൻ മാതൃകയിലാണിത്. അനാവശ്യ ഓപ്ഷൻ തടയാനാണിത്. ഈ ഫീസ് വാർഷിക ഫീസിൽ വകയിരുത്താനും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക് തിരികെ നൽകാനുമാണ് ശുപാർശ. ഇത് സർക്കാർ അംഗീകരിച്ചേക്കില്ല.
കൂടാതെ ഭിന്നശേഷി സംവരണത്തിന് അർഹതയുള്ളവർ ജില്ലാ മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കും. പകരം സംസ്ഥാന മെഡിക്കൽ ബോർഡിന്റെ പരിശോധനയാവും പരിഗണിക്കുക. ഒഴിവുണ്ടാവുന്ന എൻ.ആർ.ഐ ക്വോട്ട സീറ്റുകൾ മോപ് അപ് അലോട്ട്‌മെന്റ് മുതൽ സ്‌റ്റേറ്റ് മെറിറ്റിലേക്ക് മാറ്റാനുള്ള ഭേദഗതി പ്രോസ്‌പെക്ടസിലുണ്ടാവും. മെഡിക്കൽ കോഴ്‌സുകളായ എം.ബി.ബി.എസിനും ബി.ഡി.എസിനും നീറ്റ് പരീക്ഷയിലെ റാങ്ക് അടിസ്ഥാനത്തിലാണ് പ്രവേശനം. ഇടുക്കി ഗവ. മെഡിക്കൽ കോളജിൽ എൻ.സി.സിക്ക് ഒരു സീറ്റ് അനുവദിക്കും.
Comments