ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ഇഷ്ടപ്പെട്ട പേയ്‌മെന്റ് സംവിധാനമായി യുപിഐ മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരത്തിൽ മുന്നോട്ട് പോവുകയാണെങ്കിൽ ഡിജിറ്റൽ ഇടപാടുകൾ ഉടൻ തന്നെ പണമിടപാടുകളെ മറികടക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് പ്രകടിപ്പിച്ചു. ഇന്ത്യയിലെ ഡിജിറ്റൽ വാലറ്റ് ഇടപാടുകൾ പണമിടപാടുകളെ മറികടക്കുമെന്ന തരത്തിൽ പല വിദഗ്ധരും വിലയിരുത്തലുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുപിഐയും പേനൗവും തമ്മിലുള്ള കണക്റ്റിവിറ്റിയുടെ സമാരംഭത്തിന് പ്രധാനമന്ത്രി മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗും വീഡിയോ കോൺഫറൻസിംഗിലൂടെ സാക്ഷ്യം വഹിച്ചു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത് ദാസും മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ (മാസ്) മാനേജിങ് ഡയറക്ടർ രവി മേനോനും ചേർന്നാണ് ആദ്യ ഇടപാട് നടത്തിയത്. തദ്ദേശീയമായി രൂപകൽപന ചെയ്ത പേയ്‌മെന്റ് സംവിധാനം വളരെ സുരക്ഷിതമാണെന്ന് യുപിഐ വഴിയുള്ള ധാരാളം ഇടപാടുകൾ തെളിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിംഗപ്പൂരിൽ നിന്നാണ് പോയ വർഷം ഏറ്റവും കൂടുതൽ യുപിഐ പേയ്മെന്റുകൾ നടന്നത്. ഏകദേശം 74 ബില്യൺ ഇടപാടുകൾ 2022 ഇന്ത്യയിലേക്ക് നടന്നു. അതായത് ഏകദേശം 2 ട്രില്യൺ സിംഗപ്പൂർ ഡോളറാണ് കഴിഞ്ഞ വർഷം യുപിഐ വഴി ഇന്ത്യയിലേക്ക് എത്തിയത്.
യുപിഐയും പേനൗവും ബന്ധിപ്പിക്കുന്നത് ഇരു രാജ്യങ്ങളിലെയും നിവാസികൾക്ക് വേഗത്തിലും ചെലവ് കുറഞ്ഞ രീതിയിലും പണം കൈമാറാൻ സഹായിക്കും. സിംഗപ്പൂരിലെ ഇന്ത്യൻ പ്രവാസകളായ കുടിയേറ്റ തൊഴിലാളികളെയും വിദ്യാർത്ഥികളെയും, സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും തൽക്ഷണവും കുറഞ്ഞ ചിലവിൽ പണം കൈമാറ്റം ചെയ്യാൻ ഇത് സഹായിക്കും. യുപിഐയുടെ നേട്ടങ്ങൾ ഇന്ത്യയിൽ മാത്രമായി പരിമിതപ്പെടുത്താതെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലാണ് പ്രധാനമായി പ്രധാനമന്ത്രി ഊന്നൽ നൽകുന്നത്.
Comments