വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ മലയാളാ ടെലിവിഷൻ ആരാധകരുടെ മനസ്സിലേക്ക് കയറികൂടിയ താരമാണ് സുബി സുരേഷ്. സുബിയുടെ വിയോഗ വാർത്തയുടെ ഞെട്ടലിലാണ് സിനിമാ ടെലിവിഷൻ താരങ്ങൾ. തൊണ്ണൂറുകളിൽ പുരുഷന്മാരുടെ തട്ടകമായിരുന്ന ടെലിവിഷൻ മേഖലയിലേക്ക് രണ്ടായിരത്തിന്റെ ആരംഭത്തിൽ ചടുലതയോടെയാണ് സുബി കടന്നു വന്നത്.
പുരുഷന്മാർ അടക്കി വാണിരുന്ന കോമഡി സ്‌കിറ്റിൽ സുബിയായിരുന്നു ഏക പെൺതരി. ഏത് റോൾ കിട്ടിയാലും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് തന്നെയാണ് സുബിയുടെ വിജയം. സിനിമാലയിലൂടെയാണ് ടെലിവിഷൻ ലോകത്ത് സുബി തുടക്കം കുറിച്ചത്. കോമഡി സ്‌കിറ്റായാലും അവതരണമായാലും പ്രേക്ഷകരുടെ മനം നിറയ്‌ക്കാൻ സുബിക്ക് നിമിഷങ്ങൾ മാത്രം മതിയായിരുന്നു. കുട്ടിപ്പട്ടാളം പോലുള്ള പരിപാടികളിൽ താരം തന്റെ കൈയ്യൊപ്പ് പതിപ്പിച്ചു. എപ്പോഴും ചിരിച്ചുകൊണ്ട് സംസാരിക്കുന്നതും സുബിയുടെ പ്രത്യേകതയാണ്. ഇന്ന് ടെലിവിഷൻ ലോകത്ത് തിളങ്ങുന്ന ഓരോ പെൺകുട്ടികൾക്കും പ്രചോദനമായത് സുബി സുരേഷാണ്.
പുരുഷന്മാർക്കിടയിലെ ചങ്കൂറ്റമുള്ള സ്ത്രീ എന്നാണ് സുഹൃത്തുകൾ സുബിയെ വിശേഷിപ്പിക്കുന്നത്. 20 വർഷക്കാലം മുമ്പ് പുരുഷന്മാരോടൊപ്പം സ്ത്രീകൾ യാത്ര ചെയ്യാൻ പോലും മടിച്ചിരുന്ന സമയത്താണ് സുബി വിദേശരാജ്യങ്ങളിൽ സ്‌റ്റേജ് ഷോകൾ ചെയ്യാൻ ധൈര്യപൂർവ്വം മുന്നോട്ട് വന്നത്. കുടുംബത്തിൽ നിന്നുള്ള പിന്തുണയുമാണ് സുബിയുടെ വിജയ രഹസ്യം. വളരെ അധികം വർക്ക് ഹോളിക് ആയിരുന്ന സുബി ആരോഗ്യം ശ്രദ്ധിക്കാതെ, ഉറക്കം പോലും ഇല്ലാതെയാണ് പലപ്പോഴും ജോലി ചെയ്തിരുന്നത്. കഷ്ടപ്പെട്ട് അധ്വാനിച്ച് പണം ഉണ്ടാക്കി കുടുംബത്തെയും രക്ഷിച്ചു.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബിയുടെ ജനനം. തൃപ്പൂണിത്തുറ സർക്കാർ സ്‌കൂളിലും എറണാകുളം തുടർന്ന് സെന്റ് തെരേസാസിലുമായിരുന്നു കോളജ് വിദ്യാഭ്യാസം. സ്‌കൂൾ പഠനകാലത്തു നല്ലൊരു നർത്തകിയായിരുന്നു. ബ്രേക്ക് ഡാൻസായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്‌ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു.
രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്‌ക്ക് കടക്കുന്നത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു.
Comments